Site icon Janayugom Online

കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി

supreme Court

ശബരിമലയില്‍ കെട്ടികിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും സംയുക്തമായി തീരുമാനമെടുക്കാമെന്നും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, പി എസ് നരംസിഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

അരവണയില്‍ ഉപയോഗിക്കുന്ന ഏലക്കയില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് അരവണയുടെ വില്പന തടഞ്ഞ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ അരവണ നിര്‍മ്മാണത്തിനുള്ള കരാര്‍ ലഭിക്കാത്ത വ്യക്തി നല്‍കിയ പരാതിയിലാണ് ഹൈക്കോടതി തീരുമാനം ഉണ്ടായതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വാണിജ്യ താല്പര്യമുള്ള വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഗംഗയിലെ ജലം മലിനമെങ്കിലും പുണ്യം ലഭിക്കാന്‍ അതില്‍ മുങ്ങുന്നത് ഉചിതമെന്ന് പലരും വിശ്വസിക്കുന്നു. ക്ഷേത്രങ്ങളിലെ പ്രസാദവും അതുപോലെയാണ്. ഇവയൊക്കെ വിശ്വാസങ്ങളുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വില്പന തടഞ്ഞ അരവണ ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഏതാണ്ട് ഏഴു കോടി രൂപയുടെ 6.65 ലക്ഷം ടിന്‍ അരവണയാണ് നിലവില്‍ കെട്ടിക്കിടക്കുന്നത്. പരാതികളുടെ പശ്ചാത്തലത്തില്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ ഭക്ഷ്യയോഗ്യമെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഉല്പാദനം നടന്ന് മാസങ്ങള്‍ പിന്നിട്ടതിനാല്‍ ഭക്തര്‍ക്ക് ഇത് വിതരണം ചെയ്യേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കുകയാണുണ്ടായത്.
രാജ്യത്തെ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദങ്ങളിലും നേര്‍ച്ചകളിലും ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തുന്നത് അപ്രായോഗിമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ബെഞ്ച് അംഗീകരിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Supreme Court gives per­mis­sion to destroy the con­struc­tion site

You may also like this video

Exit mobile version