Site iconSite icon Janayugom Online

മുംബൈ കോളജിലെ ഹിജാബ് നിരോധനം സുപ്രീം കോടതി നീക്കി; എന്ത് ധരിക്കണമെന്ന് പെണ്‍കുട്ടികള്‍ക്ക് തീരുമാനിക്കാം

കാമ്പസിനുള്ളില്‍ ഹിജാബ്, ബുർഖ, തൊപ്പി, ഷാൾ, ബാഡ്ജ് എന്നിവ നിരോധിച്ചുകൊണ്ടുള്ള കോളജ് സര്‍ക്കുലര്‍ സുപ്രീം കോടതി നീക്കി. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ഭാഗീകമായി നീക്കിയത്. 

മുംബൈയിലെ എൻജി ആചാര്യ അൻഡ് ഡികെ മറാഠെ കോളജിലെ വിദ്യാർത്ഥിനികളാണ് ഹിജാബ് നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.

ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കോളേജ് നിർദേശം മുംബൈ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെത്തുടർന്ന് കോളജിലെ ഒമ്പത് വിദ്യാർത്ഥിനികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വാദം കേട്ട സുപ്രീം കോടതി ക്യാമ്പസിനകത്ത് ഹിജാബ്, തൊപ്പി, ബാഡ്ജുകൾ ധരിക്കാം എന്ന് ഉത്തരവിട്ടു. എന്നാൽ വിധി ദുരുപയോഗം ചെയ്യപ്പെടില്ല എന്ന് വിശ്വസിക്കുന്നുവെന്നും ക്ലാസിനുള്ളില്‍ മുഖം മറയ്ക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. 

ഹർജിക്കാർ ആവശ്യപ്പെട്ടതുപോലെ ഹിജാബ്, ബുർഖ തുടങ്ങിയവ ധരിക്കാൻ കോളജിൽ അനുമതി നൽകിയാൽ മറ്റു വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് ക്യാമ്പസിൽ എത്തുമെന്നും ഇത് രാഷ്ട്രീയപരമായി മാറുമെന്നും അത്തരത്തിൽ ഒന്ന് സംഭവിക്കാൻ പാടില്ലെന്നും കോളജിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മാധവി ദിവാൻ പറഞ്ഞു. എന്നാൽ വിദ്യാർത്ഥികൾ പൊട്ടോ കുറിയോ തൊടുന്നത് നിങ്ങൾ തടയുമോ എന്ന് സുപ്രീം കോടതി തിരിച്ചു ചോദിച്ചു.
പെൺകുട്ടികൾ ആഗ്രഹിക്കുന്നത് അവർ ധരിക്കട്ടെ. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷം കഴിഞ്ഞിട്ടും ഇത്തരത്തിൽ ഒരു നിരോധനത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നു എന്നത് ദൗർഭാഗ്യകരമാണ്‌ ജസ്റ്റിസ് സഞ്ജയ് കുമാർ പറഞ്ഞു. വിദ്യാർത്ഥികളുടെ മതം അറിയാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു നീക്കം കോളജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് അഭിഭാഷക വാദിച്ചു. എന്നാൽ പേരുകളിൽ കൂടി മതം മനസിലാകില്ലേ എന്ന് ചോദിച്ച സുപ്രീം കോടതി ഇത്തരത്തിലുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കരുതെന്നും പറഞ്ഞു.

Eng­lish Sum­ma­ry: Supreme Court lifts hijab ban in Mum­bai col­lege; Girls can decide what to wear

You may also like this video

Exit mobile version