Site icon Janayugom Online

ജോലികളിൽ സ്ഥാനക്കയറ്റം : പട്ടികവിഭാഗ സംവരണത്തില്‍ ഇളവ് നല്കാനാകില്ലെന്ന് സുപ്രീം കോടതി

supreme court

സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി, പട്ടികവര്‍ഗ സ്ഥാനക്കയറ്റത്തില്‍ സംവരണത്തിനുള്ള വ്യവസ്ഥകളില്‍ ഇളവുകള്‍ നല്‍കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഈ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് മുമ്പ് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേഡര്‍ അധിഷ്ഠിത ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് സംവരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കേണ്ടത്. സംവരണം നല്‍കുന്നതിനായി സംസ്ഥാനങ്ങള്‍ അവലോകനം നടത്തേണ്ടതുണ്ടെന്നും അവലോകന കാലയളവ് കേന്ദ്രസര്‍ക്കാരാണ് നിശ്ചയിക്കേണ്ടതെന്നും ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. സംവരണവുമായി ബന്ധപ്പെട്ട 11 വ്യത്യസ്ത ഹൈക്കോടതികളിൽ നിന്നുള്ള വിധികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിലായിരുന്നു നിരീക്ഷണം.
2006 ലെ എം നാഗരാജ് കേസിലെ വിധി ദൂരവ്യാപക ഫലമുണ്ടാക്കുമെന്നും ആ വിധി നേരത്തെ പ്രസ്താവിച്ച വിധികൾക്ക് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. എം നാഗരാജ് വിധിയിൽ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ അംഗങ്ങൾക്ക് സ്ഥാനക്കയറ്റത്തിൽ ക്വാട്ട അനുവദിക്കുന്നത് സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സർക്കാർ ജോലികൾക്കും സ്ഥാനക്കയറ്റത്തിനും സംവരണം മൗലിക അവകാശമല്ലെന്നും സംവരണം ഏർപ്പെടുത്താൻ സർക്കാരുകളോട് ഉത്തരവിടാൻ കഴിയില്ലെന്നും സുപ്രിം കോടതി 2020ല്‍ വിധിച്ചിരുന്നു.

Eng­lish Sum­ma­ry : Supreme Court refus­es to grant con­ces­sions on reser­va­tion in pro­mo­tion of Sched­uled Castes and Sched­uled Tribes in Gov­ern­ment Jobs.

you may also like this video :

Exit mobile version