Site iconSite icon Janayugom Online

ബൈജൂസ് ബിസിസിഐ ഒത്തുതീര്‍പ്പ് നീക്കം; സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുമായി എജ്യുടെക് സ്ഥാപനമായ ബൈജൂസ് നടത്തിയ ഒത്തുതീർപ്പ് നീക്കത്തിന് സുപ്രീം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബൈജൂസിന് വായ്പ നൽകിയ യുഎസ് ധനകാര്യസ്ഥാപനങ്ങൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ഹർജിയിന്മേൽ തുടർവാദം ഈമാസം 23ന് നടക്കും. ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യമില്ലെന്ന നാഷണൽ‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി ഇതോടെ അപ്രസക്തമായി. സ്പോൺസർഷിപ്പ് തുകയിൽ 158 കോടി രൂപ കുടിശിക വരുത്തിയെന്ന് കാട്ടിയായിരുന്നു നേരത്തേ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ ബംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചത്.

ബിസിസിഐയുടെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ ബൈജൂസിനെതിരെ പാപ്പരത്ത നടപടിക്ക് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബൈജൂസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ബിസിസിഐയുമായി ഒത്തുതീർപ്പ് ചർച്ചകളിലേക്കും കടന്നിരുന്നു. ബിസിസിഐക്കുള്ള കുടിശിക വീട്ടാമെന്ന് ബൈജൂസ് അറിയിച്ചതോടെ പാപ്പരത്ത നടപടി ആവശ്യമില്ലെന്ന് എൻസിഎൽഎടി വിധിക്കുകയായിരുന്നു. ബൈജൂസിന്റെ ഡയറക്ടറും ബൈജു രവീന്ദ്രന്റെ സഹോദരനുമായ റിജു രവീന്ദ്രൻ ബൈജൂസിലെ തന്റെ ഓഹരികൾ വിറ്റഴിച്ചതുവഴി കിട്ടിയ വ്യക്തിഗത പണത്തിൽ നിന്നാണ് ബിസിസിഐക്കുള്ള കുടിശിക വീട്ടുകയെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ ബിസിസിഐക്ക് 158 കോടി രൂപ കൈമാറുകയും ചെയ്തു. 

Eng­lish Sum­ma­ry: Supreme Court Stays byjus BCCI Settlement
You may also like this video

Exit mobile version