Site icon Janayugom Online

ഉത്തര്‍പ്രദേശിലെ മദ്രസാ നിയമം റദ്ദാക്കിയതിന് സുപ്രീംകോടതിയുടെ സ്റ്റേ

യുപിയിലെ മദ്രസാ വിദ്യാര്‍ത്ഥികളെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് മദ്രസാനിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. യുപി ബോര്‍ഡ് ഓഫ് മദ്രസ എഡ്യുക്കേഷന്‍ ആക്ട് ഭരണഘടനാവിരുദ്ധമാണെന്ന ഹൈക്കോടതി വിധിക്കെതിരായ അഞ്ച് പ്രത്യേകാനുമതി ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി .

17 ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്നതാണ്‌ ഉത്തരവാണ് റദ്ദാക്കുന്നതെന്നും ഹൈക്കോടതിക്ക്‌ വീഴ്‌ചയുണ്ടായെന്നാണ്‌ പ്രാഥമിക നിഗമനമെന്നും ജസ്റ്റിസ്‌ ജെ ബി പർധിവാല, ജസ്റ്റിസ്‌ മനോജ്‌മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. വിവിധ മദ്രസ ഭാരവാഹികളുടെയും അധ്യാപകരുടെയും സംഘടനകളാണ്‌ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്‌. 

ഹൈക്കോടതി ഉത്തരവിട്ടത്‌ കൊണ്ട്‌ മാത്രമാണ്‌ നടപ്പാക്കാൻ തീരുമാനിച്ചതെന്ന്‌ യുപി സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ്‌ അറിയിച്ചു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട്‌ മദ്രസാനിയമത്തിനായി യുപി സര്‍ക്കാര്‍ വാദിക്കുന്നില്ലെന്ന്‌ ചീഫ്‌ജസ്റ്റിസ്‌ ചോദിച്ചു. അതേസമയം, കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ ആർ വെങ്കടരമണി ഹൈക്കോടതി ഉത്തരവിനെ പൂർണമായി പിന്തുണച്ചു. 120 വർഷത്തോളമായി നിലനിൽക്കുന്ന മദ്രസ സമ്പ്രദായത്തെ ഒറ്റയടിക്ക്‌ ഇല്ലാതാക്കുന്നതാണ്‌ ​ഹൈക്കോടതി വിധിയെന്ന്‌ ഹർജിക്കാർക്കുവേണ്ടി മനു അഭിഷേക്‌സിങ്ങ്‌വി ചൂണ്ടിക്കാട്ടി.

Eng­lish Summary:
Supreme Court’s stay on repeal of Madrasa Act in Uttar Pradesh

You may also like this video:

Exit mobile version