Site iconSite icon Janayugom Online

‘സുരേഷ് ഗോപിയുടെ ഔദാര്യത്തില്‍ പത്മഭൂഷണ്‍ വേണ്ട’ ; കലാമണ്ഡലം ഗോപി

ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷൻ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാൻ പറഞ്ഞെന്ന് മകന്റെ ഫേസ്ബുക്ക് കുറിപ്പ്. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണമെന്നും ഗോപി ആശാന്റെ മകൻ രഘുരാജ് ‘രഘു ഗുരുകൃപ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെഴുതിയ കുറിപ്പിൽ പറയുന്നു.

‘സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാൻ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. അത് താല്‍ക്കാലിക ലാഭത്തിനല്ല, അത് നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പിൽ പറയുന്നു.

നിങ്ങളോടുള്ള ബഹുമാനം മുതലാക്കാൻ നോക്കരുത്. പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുണ്ട്, സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്. അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടറായിരുന്നു വിളിച്ചത്. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു.

ഞാൻ സാറെ വിളിച്ചു പറഞ്ഞപ്പോൾ എന്നോട് നിങ്ങളാരാ പറയാൻ, അസുഖം വന്നപ്പോൾ ഞാനേ ഉണ്ടായുള്ളൂ എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെന്നായിരുന്നു ഡോക്ടറുടെ മറുപടി. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോൾ ഡോക്ടർ ‘ആശാന് പത്മഭൂഷൻ കിട്ടണ്ടേ‘ന്ന് തിരിച്ചു ചോദിച്ചു. അങ്ങനെ എനിക്ക് കിട്ടണ്ടെന്ന് അച്ഛൻ മറുപടി നൽകിയെന്നുമാണ് കുറിപ്പിലുള്ളത്. ഇനിയും ആരും ബിജെപിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കൂട്ടണമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

എന്നാൽ വ്യാപകമായി ചർച്ചയായതോടെ രഘു തന്നെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചു. ‘സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ മാത്രമാണ് തന്റെ പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നും’ പിന്നീട് അദ്ദേഹം പ്രതികരിച്ചു.

Eng­lish Sum­ma­ry: suresh gopi and kala­man­dalam gopi controversy
You may also like this video

Exit mobile version