തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് റിപ്പോര്‍ട്ട്. തിരുനെൽവേലി സ്വദേശിയായ 19കാരി ശിവമതിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം പറഞ്ഞത്. എന്നാല്‍ ശിവമതിയുടെ മരണത്തില്‍ സംശയമുണ്ടെന്നും കുടുംബം ദുരഭിമാനക്കൊല നടത്തിയെന്നും പ്രതിശ്രുത വരനായ 25കാരൻ അനന്ത കൃഷണൻ ആരോപിച്ചു.
ഒരു വർഷം മുൻപ് വിവാഹാലോചനയുമായി ശിവമതിയുടെ വീട്ടിലെത്തിയ അനന്തകൃഷ്ണനെ പട്ടികജാതിക്കാരനെന്ന് ആക്ഷേപിച്ച് കുടുബം മടക്കിയയച്ചിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പ്രണയബന്ധത്തിൽ തുടർന്ന ഇരുവരും കഴിഞ്ഞ മാസം രജിസ്റ്റർ വിവാഹത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു. ഈ മാസം ആറാം തീയതി ചെങ്കോട്ടയിലെ ശിവകാമി അമ്മൻ ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. രജിസ്റ്റർ വിവാഹത്തിന് മുന്നോടിയായി റവന്യു വകുപ്പിൽ നിന്ന് അവിവാഹിതരെന്ന സർട്ടിഫിക്കറ്റും നേടി. വിവാഹ വിവരം അറിഞ്ഞ ശിവമതിയുടെ വീട്ടുകാർ പെൺകുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങി വീട്ടുതടങ്കലിലാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുത്തശ്ശിയുടെ ഫോണിൽ നിന്ന് അനന്തകൃഷ്ണനെ വിളിച്ച ശിവമതി തന്നെ വീട്ടുകാർ മർദ്ദിച്ച് അവശയാക്കിയെന്നും കൊല്ലുമെന്ന പേടിയുണ്ടെന്നും പറഞ്ഞു. രണ്ട് മണിക്കൂറിന് ശേഷം ശിവമതി വീടിനുള്ളിൽ ആത്മഹത്യ ചെയ്തെന്ന് വിവരമാണ് അനന്തകൃഷ്ണൻ അറിഞ്ഞത്. തൂങ്ങി മരിച്ച നിലയിൽ ശിവമതിയെ കണ്ടെത്തി എന്നായിരുന്നു ഡോക്ടമാരോട് കുടുംബം വിശദീകരിച്ചത്.
വിവരം അറിഞ്ഞതിന് പിന്നാലെ അനന്തകൃഷ്ണൻ ശിവമതിയുടെ വീട്ടിലെത്തിയെങ്കിലും മൃതദേഹം കാണാൻ അനുവധിച്ചില്ല. പ്രബലജാതിക്കാരായ വീട്ടുകാർ ശിവമതിയെ കൊലപ്പെടുത്തിയെന്നും പോസറ്റ്മോർട്ടം റിപ്പോർട്ട് വരും മുൻപേ തിടുക്കത്തിൽ മൃതദേഹം ദഹിപ്പിച്ചെന്നും അനന്തകൃഷ്ണൻ ആരോപിച്ചു. അനന്തൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അതേസമയം ദുരഭിമാനകൊലയെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു.

