Site iconSite icon Janayugom Online

താജ്മഹല്‍ ഹിന്ദുക്ഷേത്രം; ശുദ്ധിയാക്കാന്‍ ചാണകവും ഗംഗാജലവുമായെത്തി ഹിന്ദുത്വ നേതാവ്

താജ്മഹല്‍ ഹിന്ദുക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ശുദ്ധീകരിക്കാനായി പശുവിന്റെ ചാണകവും ഗംഗാജലവുമായി എത്തിയ ഹിന്ദുത്വസംഘടനാ നേതാവിനെ പൊലീസ് തടഞ്ഞു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
അഖില ഭാരത ഹിന്ദു മഹാസഭ കണ്‍വീനര്‍ ഗോപാല്‍ ചാഹര്‍ ആണ് പശുച്ചാണകവും ഗംഗാ ജലവുമായി താജ്മഹല്‍ ശുദ്ധീകരിക്കാന്‍ എത്തിയത്. താജ്മഹല്‍ പരിസരത്ത് ഒരു വിനോദസഞ്ചാരി മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് താജ്മഹല്‍ ശുദ്ധീകരിക്കാനായി ഇയാള്‍ എത്തിയത്.എന്നാല്‍ താജ്മഹല്‍ കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ഇയാളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. 

താജ്മഹലിന്റെ കവാടത്തില്‍ തന്നെയും കൂട്ടാളികളെയും പൊലീസ് തടഞ്ഞുവെന്നും ഈ വിഷയം തങ്ങള്‍ കോടതിയില്‍ എത്തിക്കുമെന്നും ഗോപാല്‍ ചാഹര്‍ മാധ്യമങ്ങളോട് പറഞ്ഞു.ശനിയാഴ്ച താജ്മഹല്‍ പരിസരത്ത് ഒരു വിനോദസഞ്ചാരി മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. വിനോദസഞ്ചാരിയുടെ പ്രവൃത്തി ഒരു ക്ഷേത്രമായ താജ്മഹലിനെ അശുദ്ധമാക്കിയെന്നും അതിനാല്‍ ശുദ്ധീകരിക്കാനാണ് താന്‍ പശുച്ചാണകവും ഗംഗാജലവുമായി എത്തിയതെന്നുമായിരുന്നു ഇയാളുടെ വാദം.

അതേസമയം നേരത്തെ താജ്മഹലിനുള്ളില്‍ ജലാഭിഷേകത്തിന് ശ്രമം നടത്തുകയും കാവിക്കൊടി വീശുകയും ചെയ്ത സ്ത്രീ പിടിയിലായിരുന്നു. തീവ്ര ഹിന്ദുത്വസംഘടനയായ അഖില്‍ ഭാരത് ഹിന്ദു മഹാസഭാ പ്രവര്‍ത്തക മീരാ റാത്തോഡിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

Exit mobile version