Site iconSite icon Janayugom Online

തലവടി വിസ തട്ടിപ്പ്; യുവതി മരിച്ച സംഭവം പ്രതി ബിജോയ്ക്കായി ഊർജ്ജിതമായ അന്വേഷണം

വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി തൂങ്ങിമരിച്ച സംഭവത്തിൽ പ്രതിയായ ബിജോയെ കണ്ടെത്താനായി ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.‌ അമ്പലപ്പുഴ ഡിവൈഎസ്പി കെ എൻ രാജേഷ്, എടത്വാ എസ്ഐ എൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് അന്വേഷണം നടത്തുന്നത്‌. യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നാണ് ഏജൻസിയെ കുറിച്ചും പ്രതിയെ കുറിച്ചും വിവരം ലഭിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കൽ ശരണ്യ (34) ആണ് കഴിഞ്ഞ ശനിയാഴ്ച തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ നിന്നും നിരവധി ആളുകളുടെ കൈയ്യിൽ നിന്ന് പണം വാങ്ങി ഏജൻസിക്ക് കൈമാറിയതായി സൂചന ലഭിച്ചിരുന്നു. 

ഇതേ തുടർന്ന് ശരണ്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ നീരേറ്റുപുറത്തുള്ള രണ്ട് ബാങ്കുകളുടെ അക്കൗണ്ടിൽ നിന്ന് അരക്കോടിയിലേറെ രൂപ ഏജൻസിക്ക് കൈമാറിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽ നിന്നും ആറ് ലക്ഷം രൂപയോളം ഈ എജൻസിക്ക് കൈമാറിയിട്ടുണ്ട്. വിദേശ ജോലി സ്വപ്നം കണ്ട നിരവധി ആളുകളുടെ പണമാണ് ഏജൻസി കൈക്കലാക്കിയത്. ശരണ്യയുടെ വിശ്വാസിയതയിൽ പണം കൈമാറിയ മറ്റ് തൊഴിലന്വേഷികൾ വിസ തട്ടിപ്പെന്ന് മനസ്സിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് വിസ തട്ടിപ്പ് വിവരം ശരണ്യക്ക് മനസ്സിലായത്. ഇതിൽ മനം നൊന്താണ് ശരണ്യ തൂങ്ങി മരിച്ചത്. ശരണ്യയുടെ മരണവിവരം അറിഞ്ഞ ഭർത്താവും തൂങ്ങി മരിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും പോലീസിന്റെയും സമയോജിതമായ ഇടപെടാലിൽ ജീവൻ തിരിച്ചു കിട്ടിയിരുന്നു.

Exit mobile version