പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിന്റെ അപ്രതീക്ഷിത രാജിയെത്തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരെ മാറ്റിനിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. തമിഴ്‌നാട് ഗവർണറായിരുന്ന ആർ എൻ രവിയെ പശ്ചിമ ബംഗാളിന്റെ പുതിയ ഗവർണറായി നിയമിച്ചു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് തമിഴ്‌നാടിന്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. ബിഹാർ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെയും സ്ഥാനത്തുനിന്ന് മാറ്റി. പകരം സയ്യിദ് അതാ ഹസ്‌നൈനെ ബിഹാർ ഗവർണറായി നിയമിച്ചു.
ഹിമാചൽ പ്രദേശ് ഗവർണറായിരുന്ന ശിവ് പ്രതാപ് ശുക്ലയെ തെലങ്കാനയിലേക്കും, തെലങ്കാന ഗവർണറായിരുന്ന ജിഷ്ണു ദേവ് വർമ്മയെ മഹാരാഷ്ട്രയിലേക്കും മാറ്റി. ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്തയെ ഹിമാചൽ പ്രദേശ് ഗവർണറായും, നന്ദ കിഷോർ യാദവിനെ നാഗാലാൻഡ് ഗവർണറായും നിയമിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ തരൺജിത് സിംഗ് സന്ധു പുതിയ ലഫ്റ്റനന്റ് ഗവർണറാകും. നിലവിലെ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയെ ലഡാക്കിലേക്ക് മാറ്റി നിയമിച്ചു.
സി വി ആനന്ദബോസിന്റെ രാജി ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഗവർണറുടെ ഓഫീസിലെ തന്റെ സമയം അവസാനിച്ചുവെന്നും താൻ സ്ഥാനമൊഴിയുകയാണെന്നും അദ്ദേഹം പ്രതികരിച്ചെങ്കിലും രാജിക്ക് പിന്നിലെ കൃത്യമായ കാരണം വെളിപ്പെടുത്തിയിട്ടില്ല. രാഷ്ട്രപതി ദ്രൗപതി മുർമു ബംഗാൾ സന്ദർശിക്കാനിരിക്കെയാണ് ഈ പടിയിറക്കം. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ആനന്ദബോസിന് രാഷ്ട്രീയ സമ്മർദ്ദമുണ്ടായിരുന്നോ എന്ന് സംശയമുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ആഭ്യന്തര മന്ത്രി താനുമായി സംസാരിച്ചുവെന്നും ആർ എൻ രവിയുടെ നിയമനത്തെക്കുറിച്ച് അറിയിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

