Site icon Janayugom Online

ഗവർണർക്കെതിരെ വീണ്ടും പ്രമേയവുമായി തമിഴ്‍നാട്

MK stalin

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കിയില്ലെന്നാരോപിച്ച് ഗവർണർ ആർ എൻ രവിക്കെതിരെ പുതിയ പ്രമേയവുമായി തമിഴ്‌നാട് സർക്കാർ. ജനങ്ങളുടെ ക്ഷേമത്തിന് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ അനുമതി നൽകാൻ ഗവർണർക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോടും രാഷ്ട്രപതി ദ്രൗപദി മുർമുവിനോടും ആവശ്യപ്പെടുന്ന പ്രമേയം മന്ത്രി ദുരൈ മുരുകൻ നിയമസഭയിൽ അവതരിപ്പിച്ചു.

തമിഴ്‌നാടിനു വേണ്ടി പാസാക്കിയ ബില്ലുകളെ അദ്ദേഹം പൊതുവേദിയിൽ വിമർശിക്കുകയും ജനങ്ങളുടെ ക്ഷേമത്തിന് എതിരായി നിലകൊള്ളുകയും ചെയ്യുന്നു. ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിന് അനുമതി നൽകാൻ വിസമ്മതിച്ചു. ഭരണഘടനയനുസരിച്ച്, ഒരു ബിൽ ഗവർണർ മടക്കി അയക്കുകയും അതേ ബിൽ ഒരിക്കൽകൂടി പാസാക്കി തിരിച്ചയക്കുകയും ചെയ്താൽ അതിന് അനുമതി നൽകണം. നിയമനിർമ്മാണ സഭ നിയമം പാസാക്കുമ്പോള്‍ അതിൽ ഒപ്പിടാനുള്ള അധികാരം നാമനിർദേശം ചെയ്യപ്പെട്ട ഒരു വ്യക്തിക്ക് നൽകുന്നത് ആലോചിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. ബില്ലുകളെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് ഗവർണർ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version