Site iconSite icon Janayugom Online

നീറ്റിനെതിരെ തമിഴ്നാട് സുപ്രീം കോടതിയില്‍

രാജ്യാന്തര മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് എക്സാമിനേഷന് (നീറ്റ്) എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നീറ്റ് പരീക്ഷയുടെ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി. പൊതു പ്രവേശന പരീക്ഷ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് ഭരണഘടനാ അനുഛേദം 131 പ്രകാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകളിലേക്ക് പ്രവേശനം നേടാനുള്ള ഏകജാലക പൊതു പ്രവേശന പരീക്ഷയാണ് നീറ്റ്. വിദ്യാഭ്യാസം സംബന്ധിച്ച തീരുമാനങ്ങളെടുക്കാനുള്ള സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം എടുത്തുകളയുന്നതിനാൽ നീറ്റ് പോലുള്ള പരീക്ഷകൾ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ ഫെഡറലിസത്തിന്റെ തത്വം ലംഘിക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പ്രവേശനം, ക്യാപ്പിറ്റേഷൻ ഫീസ് ഈടാക്കല്‍, വിദ്യാർത്ഥികളെ ചൂഷണം ചെയ്യുക, ലാഭം കൊയ്യൽ, വാണിജ്യവൽക്കരണം തുടങ്ങിയ അന്യായമായ നടപടികള്‍ തടയേണ്ടതിന്റെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ 2020ൽ നീറ്റിന്റെ സാധുത സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ സർക്കാർ സീറ്റുകളിലെ പ്രവേശനത്തിന്റെ കാര്യത്തിൽ അത്തരം കാരണങ്ങൾ ബാധകമല്ലെന്ന് അഭിഭാഷകൻ അമിത് ആനന്ദ് തിവാരി മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. 

Eng­lish Sum­ma­ry: Tamil­nadu Supreme Court against NEET

You may also like this video

Exit mobile version