കൊച്ചി ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസിൽ ഒരു മാസത്തിനകം കുറ്റപത്രം നൽകും. പ്രതി സുജീഷിന്റെ ജാമ്യം തടയാനാണ് പൊലീസ് വേഗത്തിൽ കുറ്റപത്രം നൽകുന്നത്. ചേരാനല്ലൂരിൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലാണ് ആദ്യം കുറ്റപത്രം സമർപ്പിക്കുക.
കേസിൽ പിടിച്ചെടുത്ത സിസിടിവിയുടെ ഡിവിആർ ഫോറൻസിക് പരിശോധനയ്ക്കയക്കും. പീഡനം നടന്നതായി പറയപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ കണ്ടെത്തുക എന്നതാണ് പൊലീസ് ലക്ഷ്യമാക്കുന്നത്. ദൃശ്യങ്ങൾ ലഭിച്ചാൽ പ്രതി സുജീഷിനെതിരെ അത് കൂടുതൽ തെളിവാകും. പ്രതിയെ മജിസ്ട്രേറ്റ് കോടതിയിൽ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.
പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പ്രതിയ്ക്ക് എതിരെ നിലനിൽക്കുന്ന നാല് കേസുകളിൽ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി ഇടപ്പള്ളി കുന്നുംപുറത്തെ ടാറ്റൂ സ്റ്റുഡിയോയിൽ പച്ചകുത്താനെത്തിയ യുവതികളെ ഉടമസ്ഥനായ പ്രതി സുജീഷ് പീഡിപ്പിച്ചെന്നാണ് കേസ്.
അതേസമയം തനിക്കെതിരായ പീഡനക്കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് സുജീഷ് മൊഴി നൽകിയത്. കേസിന് പിന്നിൽ കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ ഗ്രൂപ്പാണെന്നാണ് സുജീഷ് ആരോപിച്ചത്. ഇടപ്പള്ളിയിൽ പുതിയ ടാറ്റൂ സ്റ്റുഡിയോ തുടങ്ങാൻ താൻ പദ്ധതിയിട്ടിരുന്നു. തന്നെ പങ്കാളിയാക്കാൻ ഈ ഗ്രൂപ്പ് ശ്രമിച്ചെങ്കിലും താൻ തയാറായിട്ടില്ല. ഇതിന്റെ പ്രതികാരമായാണ് കേസ് വന്നതെന്നും സുജീഷ് മൊഴി നൽകി.
യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ശനിയാഴ്ച വൈകിട്ട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി സുജീഷ് കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.
English Summary: Tattoo Studio Torture Case; Police to prevent bail of the accused
You may like this video also