Site icon Janayugom Online

ജീവകാരുണ്യം മറയാക്കി നികുതിയിളവ്: രാംദേവ് വെട്ടിച്ചത് ശതകോടികള്‍

ramdev

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ നികുതിയിളവ് സമ്പാദിച്ച് പതഞ്ജലി ഉല്പന്നം വിറ്റ വകയില്‍ ബാബാ രാംദേവും സഹായികളും കീശയിലാക്കിയത് ശതകോടികള്‍. യോഗ- ആയുര്‍വേദം എന്നിവ പരിപോഷിപ്പിക്കുന്നതിനെന്ന പേരില്‍ ആരംഭിച്ച ജീവകാരുണ്യ സംഘടനയുടെ മറവില്‍ നികുതിയിളവ് നേടിയാണ് പതഞ്ജലി കോടികളുടെ നിക്ഷേപം സ്വന്തമാക്കിയത്. എന്നാല്‍ ആരംഭിച്ചശേഷം നാളിതുവരെയായി സംഘടന നയാപൈസയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ വ്യാപാരം വര്‍ധിപ്പിക്കുകയും പണം സമ്പാദിക്കുകയും മാത്രമായിരുന്നു രാംദേവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. 2016ലാണ് യോഗക്ഷേമം സംഘാതന്‍ എന്ന സംഘടന സ്ഥാപിച്ച് യോഗയും ആയുര്‍വേദവും പരിപോഷിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ മോഡി സര്‍ക്കാര്‍ അതിവേഗത്തില്‍ നികുതിയിളവ് ലഭ്യമാക്കി. ഇതിന്റെ മറവിലാണ് പതഞ്ജലി ഉല്പന്നങ്ങള്‍ വിപണിയില്‍ വ്യാപകമായ തോതില്‍ വിറ്റഴിച്ച് കോടികള്‍ കീശയില്‍ നിറച്ചത്. 

ജീവകാരുണ്യ സംഘടനകള്‍ നടത്തുന്ന വ്യാപാര- വാണിജ്യ ഇടപാടില്‍ നികതി ചുമത്താന്‍ പാടില്ലെന്ന വ്യവസ്ഥയാണ് രാംദേവും സംഘവും ചൂഷണം ചെയ്തത്. ഇത്തരം വളഞ്ഞവഴിയിലൂടെ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയ പല സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുത്ത മുന്‍കാല പരാമ്പര്യം മോഡി സര്‍ക്കാര്‍ രാംദേവിന് മുന്നില്‍ അടിയറവച്ചു. നേരത്തെ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തില്‍ പതഞ്ജലി ഗ്രൂപ്പ് പരിസ്ഥിതിലോല മേഖലയായ ആരവല്ലി വനമേഖലയില്‍ പ്രകൃതിവിഭവം ചൂഷണം ചെയ്ത് കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. ഇവിടെ അനുമതിയില്ലാതെ ഫാക്ടറി സ്ഥാപിച്ചാണ് ഗ്രൂപ്പ് വ്യാപകമായ തോതില്‍ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്തത്. 

ജീവകാരുണ്യ സംഘടനയുടെ തലവനും രാംദേവിന്റെ സഹസ്ഥാപകനുമായ ബാലകൃഷ്ണയാണ് യോഗക്ഷേമം സംഘാതന്റെ ചുമതല വഹിക്കുന്നത്. എന്നാല്‍ 2016 മുതല്‍ ഈ സംഘടന യാതൊരു വിധ ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിയ രേഖകള്‍ സ്ഥാപനത്തിന്റെ പക്കലില്ല. ഇതു സംബന്ധിച്ച് പ്രതികരിക്കാനും അദ്ദേഹം വിസമ്മതിച്ചു. നേരത്തെ വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ വഞ്ചിച്ചുവെന്ന് കാട്ടി സുപ്രീം കോടതി രാംദേവിനും ബാലകൃഷ്ണയ്ക്കും പതഞ്ജലി ഗ്രൂപ്പിനും വന്‍ പിഴ ചുമത്തുകയും പരസ്യമായി മാധ്യമങ്ങളിലുടെ ക്ഷമാപണം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Eng­lish Summary:Tax deduc­tions dis­guised as char­i­ty: Ramdev siphoned off billions
You may also like this video

Exit mobile version