Site iconSite icon Janayugom Online

നികുതി വെട്ടിപ്പ്: ഇന്‍ഫോസിനെതിരെ അന്വേഷണം ആരംഭിച്ചു

infosysinfosys

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസും നികുതി വെട്ടിപ്പ് നടത്തി. ചരക്ക് സേവന നികതിയിലാണ് (ജിഎസ് ടി ) ടെക് ഭീമനായ ഇന്‍ഫോസിസ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയത്. ഇതു സംബന്ധിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ചു. 32,000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2017 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ വിദേശ ശാഖകളിലെ ഇടപാടുകളില്‍ കുടിശികയുണ്ടെന്ന് കാട്ടിയാണ് ജിഎസ്ടി ഇന്റലിജന്‍സിന്റെ നടപടിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെട്ടിപ്പ് നടത്തിയതിന്റെ രേഖകള്‍ സഹിതം ജിഎസ്ടി വകുപ്പ് ഇന്‍ഫോസിസിന് നോട്ടീസ് കൈമാറി. എന്നാല്‍ വിദേശ ശാഖകളിലെ ഇടപാടിന് ജിഎസ്ടി ബാധകമല്ലെന്നാണ് കമ്പനിയുടെ നിലപാട്.

എന്നാല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയോ കമ്പനിയോ, രാജ്യത്തിന് പുറത്ത് ബന്ധമുള്ള വ്യക്തിയില്‍ നിന്നോ കമ്പനിയില്‍ നിന്നോ സേവനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തണമെന്ന് ജൂണില്‍ കേന്ദ്ര പരോക്ഷ നികുതി വകുപ്പും കസ്റ്റംസും നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല റിവേഴ്‌സ് ചാര്‍ജ് സമ്പ്രദായത്തിന് കീഴില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി നികുതി അടയ്ക്കണമെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. വിദേശത്തെ ശാഖകളിലൂടെ നടത്തിയ സേവനങ്ങള്‍ക്ക് സംയോജിത ചരക്ക് സേവന നികുതി (ഐജിഎസ്ടി) ഇനത്തില്‍ 32,403 കോടി രൂപ അടയ്ക്കാനുണ്ടെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. കര്‍ണാടകത്തിലെ ജിഎസ്ടി വകുപ്പ് ഇക്കാര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഇന്‍ഫോസിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

യോഗ്യതയില്ലാത്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് നേടിയതിന് ഒഡീഷ ജിഎസ്ടി അധികൃതര്‍ 1.46 ലക്ഷം രൂപ പിഴ ചുമത്തിയതായി ഇന്‍ഫോസിസ് ഏപ്രിലില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തൊഴില്‍ ചൂഷണം അടക്കം നിരവധി ആരോപണങ്ങള്‍ ഇന്‍ഫോസിസിനെതിരെ പലതവണ ഉയര്‍ന്നിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് അറിയിച്ചു.

Eng­lish Summary:Tax eva­sion: Inves­ti­ga­tion start­ed against INFOS
You may also like this video

Exit mobile version