പരസ്പര സമ്മതത്തോടെയുള്ള കൗമാരപ്രണയങ്ങളിൽ പലപ്പോഴും ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുന്നത് ആൺകുട്ടികളാണെന്ന് മദ്രാസ് ഹൈക്കോടതി. കന്യാകുമാരി സ്വദേശിയായ യുവാവിന് പോക്സോ കേസിൽ വിചാരണ കോടതി വിധിച്ച 20 വർഷത്തെ കഠിനതടവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എൻ മാല ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
2018ൽ നടന്ന സംഭവത്തിൽ പെൺകുട്ടിക്ക് 16 വയസ്സും ആൺകുട്ടിക്ക് 17 വയസ്സുമായിരുന്നു പ്രായം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് നാഗർകോവിൽ പോക്സോ കോടതി യുവാവിനെ ശിക്ഷിക്കുകയായിരുന്നു. എന്നാൽ, ഇത് വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ക്രിമിനൽ കേസായി മാറിയ സാധാരണ പ്രണയബന്ധമാണെന്ന് ഹൈക്കോടതി കണ്ടെത്തി.
കൗമാരപ്രായക്കാർ തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളിൽ വീട്ടുകാരുടെ സമ്മർദ്ദം മൂലം പെൺകുട്ടി പിന്നീട് മറ്റൊരു വിവാഹത്തിന് നിർബന്ധിതയാകുന്നുണ്ടെന്നും ഇതിന് പിന്നാലെയാണ് ആൺകുട്ടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നതെന്നും കോടതി പറഞ്ഞു. ഇത് ആൺകുട്ടികളുടെ ദീർഘകാല ജയിൽവാസത്തിന് കാരണമാകുന്നു. പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ വിചാരണ കോടതി ആശ്രയിച്ചത് രേഖകളുടെ ഫോട്ടോസ്റ്റാറ്റുകളെയാണെന്നും അസൽ രേഖകൾ പരിശോധിക്കാതെ ഇത്തരം നടപടി സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പോക്സോ നിയമത്തിലെ കർക്കശമായ വ്യവസ്ഥകളെക്കുറിച്ച് കുട്ടികൾക്കിടയിലും മാതാപിതാക്കൾക്കിടയിലും വ്യാപകമായ ബോധവൽക്കരണം നടത്താൻ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

