തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ ഫാർമസ്യൂട്ടിക്കൽസ് ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തിലും തീപിടുത്തത്തിലും കാണാതായ എട്ട് തൊഴിലാളികൾ മരിച്ചതായി അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ തീവ്രത കാരണം ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനം.
വിപുലമായ തിരച്ചിലിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷമാണ് കാണാതായവരുടെ മൃതദേഹങ്ങൾ തീപിടിത്തത്തിൽ തിരിച്ചറിയാനാവാത്തവിധം കത്തിനശിച്ചിരിക്കാമെന്ന് സ്ഥിരീകരിച്ചത്. കാണാതായിരുന്ന രാഹുൽ, വെങ്കിടേഷ്, ശിവാജി, വിജയ്, ജസ്റ്റിൻ, അഖിലേഷ്, രവി, ഇർഫാൻ എന്നിവരാണ് മരിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനോടകം 44 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎൻഎ പരിശോധനാ നടപടിക്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

