റംസാന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മുസ്ലീം ജീവനക്കാര്‍ക്ക് ജോലി സമയത്തിന് ഇളവ് നല്‍കി തെലങ്കാന സർക്കാർ. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ റംസാന്‍ വ്രതമനുഷ്ഠിക്കുന്ന എല്ലാ മുസ്‌ലിം ജീവനക്കാര്‍ക്കും വൈകുന്നേരം നാലുമണിയ്ക്ക് ഓഫീസില്‍ നിന്നും പോകാം. ജീവനക്കാര്‍ക്ക് വീടുകളിലെത്തി നോമ്പ് തുറക്കാനുളള സൗകര്യമൊരുക്കാനാണ് സര്‍ക്കാറിന്റെ ഈ നടപടി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അധ്യാപകര്‍, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍, ഔട്ട്‌സോഴിസിങ് ജീവനക്കാര്‍, കോര്‍പ്പറേഷനുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് ഉത്തരവ് ബാധകം. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ നാലുമണിയ്ക്ക് ശേഷവും തുടരേണ്ടിവരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
റംസാന്‍ വ്രതമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് ഇനി നേരത്തെ വീട്ടില്‍ പോകാം; ഉത്തരവിറക്കി തെലങ്കാന സർക്കാർ

