Site icon Janayugom Online

ക്ഷേത്ര ഉപദേശക സമിതിയുടെ ശിലാഫലകങ്ങള്‍ നീക്കണം: ഹൈക്കോടതി

കൊച്ചിൻ ദേവസ്വം ബോഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ക്ഷേത്ര ഉപദേശക സമിതിയുടെ പേരുള്ള എല്ലാ ശിലാഫലകങ്ങളും അടിയന്തരമായി എടുത്തുമാറ്റാൻ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.

2014ൽ തൃശൂർ നെയ്തലക്കാവ് ക്ഷേത്രത്തിൽ കൊച്ചുമകനെ തുലാഭാരം നടത്തുന്നതിനിടയിൽ തുലാഭാരത്തട്ട് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ചേറ്റുപുഴ സ്വദേശി നിരഞ്ജന വീട്ടിൽ വിജയൻ തുലാഭാരത്തട്ട് സംഭാവന ചെയ്തിരുന്നു.
തട്ടിൽ രേഖപ്പെടുത്തിയിരുന്ന വിജയന്റെ പേര് ക്ഷേത്ര ഉപദേശക സമിതി പിന്നീട് എടുത്തുമാറ്റി. ഇതിനെതിരെ വിജയൻ നൽകിയ പരാതിയിൽ കൊച്ചി ദേവസ്വം ബോർഡ് വിജയന്റെ പേര് പുനഃസ്ഥാപിക്കാൻ ക്ഷേത്ര ഉപദേശക സമിതിയോട് നിർദേശിച്ചു. ഇതിനെതിരെ ക്ഷേത്രോപദേശക സമിതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഈ ഹർജി പരിഗണിക്കവെയാണ് ക്ഷേത്രത്തിൽ മാർബിളിൽ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ പേരുള്ള ശിലാഫലകം സ്ഥാപിച്ചിട്ടുളള കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയുടെ പേരുള്ള ശിലാഫലകങ്ങൾ അടിയന്തരമായി എടുത്തുമാറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു. വിജയന്റെ പേര് തുലാഭാരത്തട്ടിൽ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യം ഹൈക്കോടതി ജൂൺ ഒന്നിന് പരിഗണിക്കും.

Eng­lish Sum­ma­ry: Tem­ple advi­so­ry com­mit­tee plaques to be removed: HC

You may also like this video

Exit mobile version