Site iconSite icon Janayugom Online

ടെസ്‌ലയുടെ ഇന്ത്യന്‍ വരവ്  വീണ്ടും അനിശ്ചിതത്വത്തില്‍ ; നയങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്ന് കേന്ദ്രം 

കോടീശ്വരനായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹനനിര്‍മ്മാതാക്കളായ ടെസ്‌ലയ്ക്ക് വേണ്ടി രാജ്യത്തിന്റെ നയങ്ങള്‍ മാറ്റാന്‍ തയ്യാറല്ലെന്ന് കേന്ദ്രം. ലോകമെമ്പാടുമുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെന്നും കേന്ദ്ര വാണിജ്യമന്ത്രി  പീയുഷ് ഗോയല്‍ പറഞ്ഞു. നേരത്തെ ടെസ്‌ല ഗുജറാത്തില്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
40,000 അമേരിക്കൻ ഡോളറിലധികം (33 ലക്ഷം രൂപ) വിലയുള്ള കാറുകൾക്ക് 100 ശതമാനത്തോളമാണ് ഇന്ത്യയിലെ ഇറക്കുമതി തീരുവ. അതിന് താഴെ വില വരുന്ന കാറുകളുടെ തീരുവ 60 ശതമാനവും. വില ഇരട്ടിയാകുന്നതുകൊണ്ടാണ് ടെസ്‍ല ഇന്ത്യയിൽ ഇത്രയും കാലം വരവറിയിക്കാതിരുന്നത്. ഇതില്‍ ഇളവനുവദിക്കണമെന്ന് കാണിച്ച് ടെസ്‌ല കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതില്‍ അനുകൂല നടപടികള്‍ സ്വീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
കാര്‍ബണ്‍ ബഹിഷ്കരണവും ഇന്ധന ഇറക്കുമതിയും കുറക്കുന്നതിനായി രാജ്യത്ത് ബാറ്ററിയിലോടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഏതെങ്കിലും വാഹന നിര്‍മ്മാതാക്കള്‍ക്കായി രാജ്യത്തിന്റെ നയങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. 2021 മുതല്‍ ഇന്ത്യന്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ടെസ്‌ലയുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണ്.
ജനുവരിയില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതു വരെ രണ്ട് വര്‍ഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള തീരുവ 15 ശതമാനമാക്കണമെന്നായിരുന്നു പ്രധാന നിബന്ധന. ഇത് അംഗീകരിക്കാമെന്ന് ഘന വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ, വ്യാപാര പ്രമോഷന്‍ വകുപ്പ് തത്വത്തില്‍ തീരുമാനമെടുത്തിരുന്നു.
Eng­lish Sum­ma­ry: Tes­la’s India entry will be delayed
You may also like this video
Exit mobile version