Site icon Janayugom Online

യാത്രക്കാരുടെ പേടിസ്വപ്‌നമായി തക്കാളിവളവ്

താന്നിമൂട് ‑തക്കാളിവളവിലെ കുണ്ടും കുഴികളും അപകടങ്ങള്‍ക്ക് കാരണമാകുന്നു. കനത്ത മഴ പെയ്തതോടെ താന്നിമൂടിനും മുണ്ടിയെരുമയ്ക്കും ഇടയില്‍ എസ് വളവിലെ കുണ്ടും കുഴികളും വെള്ളത്താല്‍ നിറഞ്ഞതോടെയാണ് യാത്രികര്‍ ദുരന്തത്തിലായത്. നൂറ് കണക്കിന് വാഹനങ്ങള്‍ ദിനംപ്രതി കടന്ന് പോകുന്ന കമ്പംമെട്ട്-വണ്ണപ്പുറം സ്ഥാനപാതയാണിത്. ഈ വളവിലെ കുഴികള്‍ അറിയാതെ എത്തുന്ന ഇരുചക്രവാഹനക്കാര്‍ അടക്കം ഇതില്‍ വന്ന് ചാടുകയും അപകടത്തില്‍പെടുന്നതും പതിവാണ്. വീതി കുറവും വന്‍ വളവും കാരണം വാഹനങ്ങള്‍ പരസ്പരം കടന്ന് പോകുന്നതിന് ഏറെ ബുദ്ധിമുട്ടാണ്. റോഡിന്റെ ടാറിംഗ് തകര്‍ന്നതോടെ വലിയ ഗര്‍ത്തങ്ങള്‍ രൂപപെട്ടിരിക്കുകയാണ്.

കമ്പംമെട്ട്-വണ്ണപ്പുറം റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തികരിച്ചുവെങ്കിലും മഴയെ തുടര്‍ന്ന് ഇതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ആദ്യറീച്ചായ എഴുകുംവയല്‍ വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ ഒരുങ്ങുന്നത്. ഇകെകെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് വര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്. മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 

കമ്പംമെട്ട്, ശാന്തിപുരം, ബാലന്‍പിള്ളസിറ്റി, രാമക്കല്‍മേട്, തൂക്കുപാലം, മുണ്ടിയെരുമ, കല്ലാര്‍, ചേമ്പളം, എഴുകുംവയല്‍ വരെയുള്ള 29.8 കിലോമീറ്റര്‍ ദൂരം 75 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. 13 മീറ്റര്‍ വീതിയിലുള്ള അത്യാധുനിക സംസ്ഥാനപാതയാണ് നിര്‍മ്മിക്കുവാന്‍ പോകുന്നത്. ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതോടെ ഏറെ തകര്‍ന്ന റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകും. എന്നാല്‍ തക്കാളി വളവ് അടക്കമുള്ള ഭാഗങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥ തുടര്‍ന്നാല്‍ അപകടങ്ങള്‍പെരുകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.

Eng­lish Summary:thakkali turn­ing is a night­mare for drivers
You may also like this video

Exit mobile version