Site iconSite icon Janayugom Online

ആൾമാറാട്ടം നടത്തി കർഷകനെ കബളിപ്പിച്ച് പണം ആവശ്യപ്പെട്ട പ്രതി അറസ്റ്റിൽ

ജില്ലാ വെറ്റിനറി ഓഫീസർ ആണെന്ന് ധരിപ്പിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള കർഷകനെ മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ട് പക്ഷിപ്പനി മൂലം കള്ളിംഗ് നടത്തിയതിന്റെ നഷ്ടപരിഹാരം അനുവദിച്ചതിന് പ്രത്യുപകാരമായി പണം ഗൂഗിൾ പേ വഴി അയച്ചു വാങ്ങാൻ ശ്രമിച്ച കേസിൽ കോട്ടയം പനച്ചിക്കാട് പാത്താമുട്ടം മാളികക്കടവ് പ്ലാത്തറയിൽ വീട്ടിൽ റെന്നി മാത്യു (31 ) നെ ജില്ലാ സൈബർ ക്രൈം പോലീസ് പിടികൂടി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ അരുണോദയ പി വി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ജില്ലാ വെറ്റിനറി ഡോക്ടറാണ് എന്നുപറഞ്ഞ് ഒരാൾ ഫോണിലൂടെ പണം ആവശ്യപ്പെട്ട കാര്യം കടക്കരപ്പള്ളി വെറ്റിനറി ഡിസ്പെൻസറിയിലെ വെറ്റിനറി സർജനായ ഡോ അനുരാജിനെ കർഷകൻ അറിയിച്ചിരുന്നു. അതിന്റെ വോയ്സ് റെക്കോർഡ് ഡോക്ടർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

പക്ഷിപ്പനിയെത്തുടർന്നു കള്ളിംഗ് നടത്തിയതിന്റെ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചതിലേക്ക് 1,84,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും ആയതിനു പിന്നിൽ പ്രവർത്തിച്ചതിന് ഗൂഗിൾ പേ വഴി പണം ഓഫീസിലുള്ളവർക്ക് നൽകണമെന്നുമാണ് പ്രതി ആവശ്യപ്പെട്ടത്. തുടർന്ന് ഗൂഗിൾ പേ നമ്പർ അയച്ചു കൊടുക്കുകയും ചെയ്തു. ഈ വിവരം കടക്കരപ്പള്ളി വെറ്റിനറി സർജൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസറെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണു ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ മൊഴി രേഖപ്പെടുത്തി ആലപ്പുഴ സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചത്. മരണപ്പെട്ടുപോയ ചങ്ങനാശ്ശേരി സ്വദേശിയുടെ പേരിലുള്ള സിംകാർഡ് ഉപയോഗിച്ചാണ് പ്രതി കർഷകനുമായി ബന്ധപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി അയച്ചുകൊടുത്ത ഗൂഗിൾ പേ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കോട്ടയം തുരുത്തി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ കയ്യിൽ നിന്നും കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തി. ഈ കേസിൽ മറ്റൊരു പ്രതിയായ കോട്ടയം കുറിച്ചി സ്വദേശിയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇങ്ങനെ പറ്റിച്ചെടുക്കുന്ന പണം പെട്രോൾ പമ്പുകളിൽ ഗൂഗിൾ പേ ചെയ്തം, കടകളിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്തും, പണം കയ്യിൽ വാങ്ങി ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. സമാനമായ രീതിയിൽ ഔദ്യോഗിക സ്ഥാനപ്പേരുകൾ ഉപയോഗിച്ചും, കാൻസർ ചികിത്സയ്ക്കെന്ന വ്യാജേനയും പലരെയും ഫോൺകോളിലൂടെ വഞ്ചിച്ച് പണം അയച്ചു വാങ്ങിയിട്ടുണ്ട്. കൂടാതെ കോട്ടയം സ്വദേശിയായ അഡ്വക്കേറ്റിന്റെ ക്ലാർക്ക് ആണെന്നും മറ്റും പറഞ്ഞു ആൾമാറാട്ടം നടത്തിയും പ്രതി പണം തട്ടിയിട്ടുണ്ട്.

Exit mobile version