Site icon Janayugom Online

മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ല; സ്വപ്ന സുരേഷ്

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ആരാണ് എന്നത് തന്റെ വിഷയമല്ല. താൻ ഇടപെട്ട വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. തനിക്ക് ഒരു രാഷ്ട്രീയ അജണ്ടയുമില്ല. പി സി ജോർജ് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ”തനിക്ക് പി സി ജോർജിനെ വ്യക്തിപരമായി അറിയില്ല” എന്നായിരുന്നു സ്വപ്നയുടെ മറുപടി.

പിസി ജോർജ് തന്നെ വിളിക്കാൻ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാൽ താൻ അദ്ദേഹത്തോട് പ്രതികരിച്ചിട്ടില്ല. രേഖയുണ്ടെങ്കിൽ അദ്ദേഹം പുറത്തുവിടട്ടെ എന്നും സ്വപ്ന പറഞ്ഞു. കോടതിയിൽ രഹസ്യമൊഴി നൽകിയതാണ്. അതിൽക്കൂടുതൽ പറയാൻ തനിക്ക് കഴിയില്ല. താൻ ചിലരുടെ കൈയ്യിലെ പാവയായിരുന്നു. പലരും പല ആവശ്യങ്ങൾക്കായി തന്നെ ഉപയോഗിച്ചു. എന്നാലിപ്പോൾ ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്. തന്റെ കഞ്ഞിയിൽ പാറ്റയിടാൻ ശ്രമിക്കരുതെന്നും സ്വപ്ന പറഞ്ഞു.

ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അവർ.

തനിക്ക് വ്യക്തിപരമോ രാഷ്ട്രീയമോ ആയ അജണ്ടയില്ലെന്നും അടിസ്ഥാനപരമായി തനിക്കെതിരെ നാല് കേസ് കോടതിയിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പറഞ്ഞിട്ടുണ്ട്.

അതൊന്നും മാധ്യമങ്ങളോ ജനങ്ങളോ അറിഞ്ഞിട്ടില്ല. ജയിൽ ഡിജിപി ഭീഷണിപ്പെടുത്തി. രോഗം വന്നപ്പോൾ ചികിത്സ വൈകിപ്പിച്ചു എന്നതാണ് സത്യം. എനിക്കൊരുപാട് ഭീഷണി ഇപ്പോഴും നിലവിലുണ്ട്. തനിക്ക് ജോലി തന്നതിന്റെ പേരിൽ എച്ച്ആർഡിഎസ്സിനും ഭീഷണികളും ബുദ്ധിമുട്ടുകളും ഉണ്ട്. അന്വേഷണ ഏജൻസികൾ എന്നെ വീണ്ടും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്.

എന്നെ ജീവിക്കാൻ അനുവദിക്കണം. ഇത് ഒരു അമ്മയെന്ന നിലയിൽ സ്ത്രീയെന്ന നിലയിൽ എനിക്ക് ബുദ്ധിമുട്ടാണ്. കേസ് നല്ല രീതിയിൽ നടക്കണമെന്ന് മാത്രമാണ് പറയാനുള്ളതെന്നും സ്വപ്ന പാലക്കാട് ചന്ദ്ര നഗറിലെ എച്ച്ആർഡിഎസ്സിന്റെ ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു.

Eng­lish summary;The alle­ga­tions against the Chief Min­is­ter were not per­son­al; swap­na Suresh

You may also like this video;

Exit mobile version