Site icon Janayugom Online

ബാബു അല്ല ഇവന്‍ ബാഹുബലിയെന്ന് സൈന്യം

ഇന്ത്യന്‍ കരസേനയുടെ കരുത്തില്‍ വി ബാബു ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ സൈനികരിലൊരാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് ഇവന്‍ ബാബുവല്ല ബാഹുബലിതന്നെ… മലകയറുന്നതില്‍ യാതൊരു പരിചയവും ഇല്ലാതെ ആദ്യമായി മലകയറുന്ന കൊച്ചുകുട്ടിയുടെ കരുത്തോടെ 700 മീറ്റര്‍ മല വെറും മൂന്നു മണിക്കൂര്‍കൊണ്ട് കയറിയെത്തിയ ഇയാള്‍ ബാഹുബലി സിനിമയെ ഓര്‍മ്മിപ്പിയ്ക്കുകയാണ്.
മലമ്പുഴ ചെറാട് എലിച്ചിരം കുറുമ്പാച്ചിമല കയറുന്നതിനിടെ കാല്‍വഴുതി മലമുകളില്‍ കുടുങ്ങിയ യുവാവിനെ ഇന്ത്യന്‍ കരസേനയുടെനേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെ 9 മണിയോടെ തുടങ്ങി 12.48ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുവരെ 49 മണിക്കൂറാണ് പിന്നിട്ടത്. തിങ്കളാഴ്ചയാണ് ബാബു മലമ്പുഴ ചെറാട് എലിച്ചിരം കുറുമ്പാച്ചിമല കയറുന്നതിനിടെ കാല്‍വഴുതി വീണത്. ആദ്യദിവസം രക്ഷിയ്ക്കാന്‍ കോസ്റ്റ് ഗാഡ് നടത്തിയ ഹെലികോപ്റ്റര്‍ ദൗത്യവും പരാജയപ്പെട്ടതോടെ യുവാവിനെ രക്ഷിയ്ക്കാന്‍ കരസേനയുടെ സഹായം തേടുകയായിരുന്നു. ഇന്നലെ ചൊവ്വാഴ്ച രാത്രി 11ന് എത്തിയ സൈന്യം രാത്രിതന്നെ മലകയറി. ഇന്ന് രാവിലെ 9 മണിയോടെ വെള്ളവും ഭക്ഷണവും ബാബുവിന് നല്‍കി. തുടര്‍ന്ന് സേനാംഗത്തിന്റെ ശരീരത്തോട് ബാബുവിനെ ബന്ധിച്ച് മുകളിലെത്തിച്ചു. 300 മീറ്റര്‍ മുകളിലെത്തിച്ച് കരസേനാംഗങ്ങള്‍ക്കൊപ്പം ബാബു ഇന്ത്യന്‍ ആര്‍മ്മിക്ക് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. ആര്‍മ്മിയുടെ ബാംഗ്ലൂര്‍ ടീമില്‍ 23 പേരും ഊട്ടിയില്‍ നിന്നെത്തിയ ടീമില്‍ 9 പേരും ഉണ്ടായിരുന്നു.

മകനെ ജീവനോടെ ലഭിക്കുമെന്ന് പൂര്‍ണവിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും ബാബുവിന്റെ ഉമ്മ റഷീദ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തിയപ്പോള്‍ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവര്‍ മലകയറിയാല്‍ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവര്‍ നന്നായി പ്രവര്‍ത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. മകന്റെ ജീവന്‍ രക്ഷിച്ചതില്‍ എല്ലാവരോടും നന്ദി പറയുന്നുവെന്നും റഷീദ പറഞ്ഞു. ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു. ജീവനോടെ തിരിച്ചുകിട്ടിയതിന് ദൈവത്തോട് നന്ദി പറയുന്നു. നാട്, സൈന്യം, പോലീസ്, പത്രപ്രവര്‍ത്തകര്‍… ആരോട് നന്ദി പറയണം എന്നറിയില്ല. കളക്ടര്‍ വന്നു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ പി റീത്തയെത്തി. എംഎല്‍എ വന്നു. ഇവിടെ നിന്ന് മാത്രമല്ല, പല സ്ഥലങ്ങളില്‍നിന്നും ആളുകള്‍ എത്തി. എല്ലാവരോടും നന്ദി പറയുന്നു. ഇവിടെ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി പറയുന്നു.

രണ്ട് ദിവസമായി അവന്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഇന്നേക്ക് മൂന്നാം ദിവസമാണ്. മല കയറിയതിന്റെ പേരില്‍ ഉറപ്പായും അവനെ വഴക്ക് പറയുമെന്നും റഷീദ പറഞ്ഞു. മലമുകളില്‍ നിന്നും ഒരു സൈനികനൊപ്പം ബാബുവിനെ തൂക്കിയെടുത്ത് ഹെലികോപ്ടറില്‍ ബിഇഎംഎല്‍ ഗ്രൗണ്ടിലേക്ക് 12 മണിയോടെ പറന്നു. തുടര്‍ന്ന് 12.15ന് കഞ്ചിക്കോട് ബിഇഎംഎല്‍ ഗ്രൗണ്ടില്‍ യുവാവിനെ ഇറക്കി ജില്ലാ ആശുപത്രിയിലേക്ക് ഡിഎംഒ കെ പി റീത്തയോടൊപ്പം ആംബുലന്‍സില്‍ യാത്ര, കൃത്യം 12.50 ന് ജില്ലാ ആശുപത്രിയിലെത്തിയ ആംബുലന്‍സിനെ കാത്ത് സര്‍വ്വ സന്നാഹങ്ങളുമായി ഡോ. രാജേഷും സഹപ്രവര്‍ത്തകരും കാത്തു നില്‍പ്പുണ്ടായിരുന്നു. അങ്ങനെ 50 മണിക്കൂര്‍ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ റഷീദയുടെയും വിശ്വനാഥന്റെയും മകന്‍ വി ബാബു ജീവിതത്തിലേക്ക് മടങ്ങിയെത്തു.

Eng­lish sum­ma­ry; army says babu is bahubali

You may also like this video;

Exit mobile version