Site iconSite icon Janayugom Online

സ്ത്രീകളുടെ വരവ് കേരളത്തിന്റെ സാംസ്കാരിക നിലവാരം മെച്ചപ്പെടുത്തി; മന്ത്രി കെ രാജൻ

സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീകളുടെ കടന്നുവരവ് കേരളത്തിന്റെ സാംസ്കാരിക നിലവാരം മെച്ചപ്പെടുത്തുവാൻ സഹായിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമി ഹാളിൽ കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വനിത കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലമേഖലകളിലും ഉള്ള സ്ത്രീകളുടെ ഉയർച്ച അവരെ കരുത്തരാക്കുന്നുണ്ട്. കുടുംബഭദ്രത, സാമ്പത്തിക നിലവാരം എന്നിവയിലെല്ലാം സ്ത്രീകളുടെ ഇടപെടൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. കേരളത്തിന്റെ കാർഷിക വികസനരംഗത്ത് വനിതകൾക്കാണ് ആധിപത്യം. കേരളത്തിലെ 1077 കൃഷിഭവനുകളിലും 66 ഫാമുകളിലുമായി 3072 സാങ്കേതിക ജീവനക്കാരാണുള്ളത്. ഇതില്‍ 2000 ഓളം പേരും വനിതകളാണെന്ന് മന്ത്രി പറഞ്ഞു. 

ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ മുഖ്യപ്രഭാഷണം നടത്തി. കെഎടിഎസ്എ വനിതാ കമ്മിറ്റി പ്രസിഡന്റ് മഞ്ജു മോൾ ‘വി അധ്യക്ഷതവഹിച്ചു. കെഎടിഎസ്എ വനിതാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി നിത്യ സി.എസ് റിപ്പോർട്ട് അവതരണവും സംസ്ഥാന സെക്രട്ടറി സി.അനീഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി എസ് സന്തോഷ് കുമാർ, എ എം നജീം, പി ഹരീന്ദ്രനാഥ്, വി. വി ഹാപ്പി, വി ജെ മെർളി, ആർ ഹരീഷ് കുമാർ, പി. ധനുഷ്, ബി പ്രമിത, സീമ ഗോപിദാസ്, എൻ.വി നന്ദകുമാർ സി. വി ശ്രീനിവാസൻ, സിനി കെ.ജി എന്നിവർ സംസാരിച്ചു. സംസ്ഥാന വനിതാ കമ്മറ്റി ട്രഷറർ റോണി ചീരൻ സ്വാഗതവും തൃശൂർ ജില്ല വനിത സെക്രട്ടറി സിനി കെ.ജി നന്ദിയും രേഖപ്പെടുത്തി.

Exit mobile version