അധിക ലാഭ വിഹിതം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ദമ്പതികളിൽ നിന്നും 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മാർക്കറ്റിംഗ് ജീവനക്കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തൃശൂർ മച്ചിങ്ങൽ ലെയിനിലെ “റിവിരേശ നിധി ലിമിറ്റഡ്” എന്ന സ്ഥാപനത്തിലെ മാർക്കറ്റിംഗ് ജീവനക്കാരിയും കേസിലെ നാലാം പ്രതിയുമായ പീടികപ്പറമ്പിൽ ചെറുവത്തൂർ വീട്ടിൽ രേഷ്മാ ജോഷി (38) യുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി പി സെയ്തലവി തള്ളിയത്.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിൽ തുക നിക്ഷേപിക്കുന്നതിന് 12.50 ശതമാനം പലിശ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് രേഷ്മ ജോഷിയും സ്ഥാപനത്തിന്റെ ഡയറക്ടർമാരായ മറ്റ് പ്രതികളും ചേർന്ന് ദമ്പതികളെ പറ്റിച്ച് 42 രൂപ തട്ടിയത്. തുക നിക്ഷേപിപ്പിക്കുകയും തുടർന്ന് മുതലോ പലിശയോ നൽകാതെ വഞ്ചിക്കുകയുമായിരുന്നു. ദമ്പതികൾ പ്രതികൾക്കെതിരെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടക്കവെയാണ് രേഷ്മയുടെ മുൻകൂർ ജാമ്യഹർജിയാണ് കോടതി തള്ളിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാർ ഹാജരായി വാദം നടത്തി.

