Site iconSite icon Janayugom Online

ജനനനിരക്ക് കുറയുന്നു; രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപ നൽകാൻ ആന്ധ്ര സർക്കാർ

ആന്ധ്രപ്രദേശിലെ കുറഞ്ഞുവരുന്ന ജനനനിരക്ക് പരിഹരിക്കാൻ പുതിയ പ്രഖ്യാപനവുമായി മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. രണ്ടാമത്തെ കുട്ടി മുതൽ മാതാപിതാക്കൾക്ക് 25,000 രൂപ വീതം സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് സർക്കാർ പരിഗണിക്കുന്നത്. നിയമസഭയിലാണ് അദ്ദേഹം ഈ നൂതനമായ ആശയം അവതരിപ്പിച്ചത്.

നിലവിൽ ആന്ധ്രപ്രദേശിന്റെ ഫെർട്ടിലിറ്റി നിരക്ക് 1.5 ആണ്. ഇത് 2.1 എന്ന ആരോഗ്യകരമായ നിലയിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. രണ്ടാമത്തെ കുട്ടിയോ അതിൽ കൂടുതലോ ഉണ്ടാകുന്ന മാതാപിതാക്കൾക്ക് പ്രസവസമയത്ത് തന്നെ ഈ തുക ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. ജനസംഖ്യ കുറയുന്നത് ഭാവിയിൽ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും വിവിധ രാജ്യങ്ങളിലെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി നായിഡു പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിന് പകരം ജനസംഖ്യാ വർദ്ധനവിനെ പ്രോത്സാഹിപ്പിക്കുന്ന അപൂർവ്വമായ നീക്കമാണിത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ യുവാക്കളുടെ എണ്ണം കുറയുന്നതും പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ജനസംഖ്യാ ഘടനയിൽ അനുകൂലമായ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Exit mobile version