കോലാർ ജില്ലയിൽ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് കണ്ടെത്തി. എലച്ചേപ്പള്ളി ഹൈസ്‌കൂളിലെ വിദ്യാർത്ഥിനികളായ ധന്യാ ഭായി, ചൈത്രാ ഭായി എന്നീ 13 വയസ്സുകാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവരും വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് കാണാതായത്. തുടർന്ന് പ്രദേശവാസികൾ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു.
സംഭവം കൊലപാതകമാണെന്ന് കുട്ടികളുടെ കുടുംബം ആരോപിക്കുന്നുണ്ട്. എന്നാൽ, മരിച്ച കുട്ടികളിൽ ഒരാളുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി മുളബാഗിവു റൂറൽ പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ ശരീരത്തിൽ അതിക്രമത്തിന്റെയോ പീഡനത്തിന്റെയോ പാടുകളില്ലെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

