Site icon Janayugom Online

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ച നാല് വയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മരിച്ച നാലു വയസുകാരി മിൻസയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചിങ്ങവനം പന്നിമറ്റം കൊച്ചുപറമ്പിൽ അഭിലാഷ്-സൗമ്യ ദമ്പതികളുടെ മകളായ മിൻസ മറിയം ജേക്കബ് എന്ന നാലുവയസുകാരിയാണ് ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മരിച്ചത്.
മിൻസയെ അവസാനമായി ഒരു നോക്ക് കാണാൻ ബന്ധുക്കളും നാട്ടുകാരുമടക്കം വൻജനാവലിയാണ് വീട്ടിലേക്ക് എത്തിയത്. രണ്ട് മാസം മുമ്പ് കളിചിരികളുമായി കൊഞ്ചി നടന്ന വീട്ടുമുറ്റത്തേക്ക് അവൾ ചലനമറ്റ് എത്തിയത് കണ്ടു നിൽക്കാനാകാതെ എല്ലാവരും ഉള്ളുലഞ്ഞു തേങ്ങിക്കരഞ്ഞു.
ദോഹയിൽ നിന്ന് ഇന്നലെ രാവിലെ 9.30ന് നെടുമ്പാശേരിയിലെത്തിയ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു. വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഖത്തറിൽ നഴ്സറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു മിൻസ. കഴിഞ്ഞ ഞായറാഴ്ച രാവിലെ സ്കൂളിലേക്ക് പോയ കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാർ വാഹനം പൂട്ടി പോവുകയായിരുന്നു.
ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. മിൻസയുടെ നാലാം ജന്മദിനം കൂടിയായിരുന്നു അന്ന്. അപ്പയ്ക്കും അമ്മയ്ക്കും സന്തോഷമുത്തം നൽകി സ്കൂൾ ബസിലേക്ക് കുഞ്ഞ് നടന്ന് കയറി പോകുന്ന അവസാന വീഡിയോ ദൃശ്യവും ബന്ധുക്കൾ പങ്കുവച്ചത് ഏറെ ഹൃദയഭേദകമായി.
മിൻസയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യമായ എല്ലാ സഹായവും ഖത്തർ ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്.
സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. സ്കൂൾ അടയ്ക്കാൻ ഉത്തരവായി. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ് വിദ്യാഭ്യാസ മന്ത്രാലയം ഇടപെട്ട് അടപ്പിച്ചത്.

Eng­lish sum­ma­ry; The body of a four-year-old girl who died in a school bus in Qatar has arrived home

You may also like this video;

Exit mobile version