Site icon Janayugom Online

വെള്ളക്കെട്ടിൽ താലികെട്ട്; വധൂ വരന്മാർ എത്തിയത് ചെമ്പിനുള്ളിൽ

ആകാശും ഐശ്വര്യയും വിവാഹ ശേഷം ചെമ്പിൽ വീട്ടിലേക്ക് മടങ്ങുന്നു

തകർത്ത് പെയ്യുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മംഗള മുഹൂർത്തം മാറ്റിവയ്ക്കാൻ തയ്യാറായിരുന്നില്ല അവർ. വധൂ വരന്മാർ ചെമ്പിനുള്ളിൽ എത്തി വെള്ളത്തിൽ താലികെട്ടി മടങ്ങി. ക്ഷേത്രവും പരിസരവും വെള്ളത്തിലായതോടെ മുഹൂർത്തം തെറ്റാതിരിക്കാൻ ഇവർ ചെമ്പിനെ ആശ്രയിക്കുകയായിരുന്നു. 

തകഴി സ്വദേശി ആകാശും അമ്പലപ്പുഴ സ്വദേശി ഐശ്വര്യയുമാണ് വിവാഹത്തിൽ വ്യത്യസ്തരായത്.ആലപ്പുഴ തലവടി പനയന്നൂർ കാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വീട്ടിൽനിന്നും ചെമ്പിനകത്ത് കയറിയ ഇവരെ അരക്കിലോമീറ്ററോളം താണ്ടിയാണ് ബന്ധുക്കൾ ക്ഷേത്രത്തിൽ എത്തിച്ചത്. ക്ഷേത്രവും പരിസരവും കനത്ത വെള്ളക്കെട്ടിലാണ്. ഇവിടങ്ങളിൽ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവോടെയാണ് തലവടിയിൽ വെള്ളക്കെട്ട് രൂക്ഷമായത്. ഇടറോഡുകൾ പലതും വെള്ളത്തിൽ മുങ്ങി. ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി ജീവനക്കാരാണ് ഇരുവരും. വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറിൽ എത്തിയ ഇവർ വിവാഹ വേദിയിലേക്ക് ചെമ്പിലാണ് എത്തിയത്. കഴിഞ്ഞ ദിവസം വരെ ഹാളിൽ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറയുന്നു. ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വെള്ളക്കെട്ട് കാരണം ചടങ്ങുകൾ ഹാളിൽ ക്രമീകരിക്കുകയായിരുന്നു. വെള്ളക്കെട്ടാണെങ്കിലും മംഗളകർമം മാറ്റമില്ലാതെ തന്നെ നടക്കട്ടെയെന്ന് ദമ്പതികളടെ ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.
eng­lish summary;The bride and groom arrived inside the cop­per for marriage
you may also like this video;

Exit mobile version