കണ്ണൂരിൽ കല്യാണ ആഘോഷം അതിരുകടന്നതിനെ തുടര്‍ന്ന് വരനെതിരെ പൊലീസ് കേസെടുത്തു. വാരം ചതുരക്കിണർ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേർക്കുമെതിരെയാണ് കേസ്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂർ‑കണ്ണൂർ പാതയാണ് തടസപ്പെടുത്തിയത്. ഒട്ടകപ്പുറത്തേറിയാണ് വരന്റെ വരവ്. മേളവും പടക്കം പൊട്ടിക്കലും പുറകെയുണ്ട്. നടുറോഡിലാണ് സംഭവം. ഇതോടെ വിമാനത്താവളത്തിലേക്കുളള സംസ്ഥാന പാത ആകെ ബ്ലോക്കായി. ഒരു മണിക്കൂറോളം നടുറോഡില്‍ പെട്ടുപോയ യാത്രക്കാർ ഒടുവിൽ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വരനെ താഴെയിറക്കി റോഡിലെ ബ്ലോക്ക് മാറ്റുകയായിരുന്നു. കല്യാണത്തിന് കയറും മുന്നേ വരന്‍റെ പേരും വിലാസവും എഴുതിയെടുത്താണ് ചക്കരക്കൽ പൊലീസ് വിട്ടത്. കല്യാണമേളം വൈറലായതോടെയാണ് രണ്ട് ദിവസം കഴിഞ്ഞ് പൊലീസ് സ്വമേധയാ കേസെടുത്തു. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്.
English Summary;The bridegroom riding a camel; The wedding celebration went too far and the police registered a case