Site icon Janayugom Online

നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു; റിപ്പോര്‍ട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്

ചാലിയാറിനു കുറുകെ കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നു വീണു. മലപ്പുറം ജില്ലയുടെ ഭാഗത്തെ ബീമുകളാണ് ഇടിഞ്ഞു വീണത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് പാലത്തിന്റെ മൂന്ന് കോൺക്രീറ്റ് ബീമുകൾ തകർന്നത്. ഒരു ബീം ഉറപ്പിക്കാനുള്ള ശ്രമത്തിനിടയിൽ മറ്റ് രണ്ട് ബീമുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

2019 ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചത്. അതിനിടയിൽ കോവിഡിനെ തുടർന്ന് പ്രവർത്തി നിർത്തി വെച്ചിരുന്നു. വീണ്ടും ദ്രുതഗതിയിൽ നടന്നു വരുന്നതിനിടയിലാണ് ഇപ്പോൾ പാലത്തിന്റെ ബീമുകൾ നിലം പതിച്ചത്.

നിലവിൽ കൂളിമാട് ഭാഗത്ത് പാലത്തിനുമുകളിലെ കോൺക്രീറ്റടക്കമുള്ള ജോലികൾ പൂർത്തിയായിട്ടുണ്ട്. മറുവശമായ മപ്രത്ത് പണി പുരോഗമിക്കുമ്പോഴാണ് അപകടമുണ്ടായത്.

നിർമ്മാണം പൂർത്തിയാക്കിയ കോൺക്രീറ്റ് സ്ലാബുകൾ കൂട്ടി യോജിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ജാക്കിയുടെ പ്രവർത്തനം നിലച്ചതാണ് കോൺക്രീറ്റ് ബീമുകൾ തകർന്നു വീഴാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല.

പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ കെആർഎഫ്ബി പ്രൊജക്ട് ഡയരക്ടറോട് വിശദമായ റിപ്പോർട്ട് നൽകാൻ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. പാലം പ്രവൃത്തി പരിശോധിക്കുവാൻ പിഡബ്യുഡി വിജിലൻസ് വിഭാഗത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം അപകടമുണ്ടായത് നിർമ്മാണ തകരാർ കൊണ്ടല്ലെന്നും നിർമ്മാണമെല്ലാം തികഞ്ഞ ഗുണമേന്മയോടെതന്നെയാണു നടന്നുവരുന്നതെന്നും ഊരാളുങ്കൽ സൊസൈറ്റി അധികൃതർ വ്യക്തമാക്കി. ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും ഊരാളുങ്കൽ വ്യക്തമാക്കി.

Eng­lish summary;The bridge under con­struc­tion col­lapsed; Min­is­ter Moham­mad Riyaz sought the report

You may also like this video;

Exit mobile version