Site icon Janayugom Online

ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി

തലസ്ഥാനത്ത് ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആറ്റുകാൽ ക്ഷേത്ര പരിസരത്തെ പണ്ടാരഅടുപ്പിൽ നാളെ രാവിലെ 10.30 മണിക്ക് മേൽശാന്തി തീപകരുന്നതോടെ നഗരത്തിലെങ്ങും പൊങ്കാലയ്ക്ക് ആരംഭം കുറിക്കും. ഉച്ചയ്ക്ക് രണ്ടര മണിക്കാണ് പൊങ്കാല നിവേദ്യം അർപ്പിക്കും.

പൊങ്കാല ദിനത്തിൽ നിരവധി സംഘടനകൾ അന്നദാനത്തിന് രജിസ്ട്രേഷൻ എടുത്തു. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ അധികൃതർ അഞ്ച് പ്രത്യേക സ്‌ക്വാഡുകളെ വിന്യസിച്ചു. ശനിയാഴ്ച മുതൽ 10 മെഡിക്കൽ ടീമുകളെ വിവിധ സ്ഥലങ്ങളിൽ വിന്യസിക്കും. വിവിധ ടീമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഫെബ്രുവരി 26വരെ കൺട്രോൾ റൂം പ്രവർത്തിക്കും. ഇതിനു പുറമെ പൊങ്കാല ദിനമായ ഫെബ്രുവരി 25ന് ക്ഷേത്രപരിസരത്ത് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും.

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ ഞായറാഴ്ച രാത്രി 8 വരെ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടെയ്‌നർ ലോറികളും ചരക്കുലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. ഇത്തരം വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യാനും അനുവാദമില്ല.

ഭക്തജനങ്ങളുമായി എത്തുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡുകളിലോ ദേശീയപാത, എംസി, എംജി റോഡുകൾക്ക് സമീപമോ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഗതാഗത തടസ്സമുണ്ടാക്കുന്നതോ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോ ആയ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ സ്ഥലത്തുനിന്നും നീക്കം ചെയ്യുകയും ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.

അപകടങ്ങൾ ഒഴിവാക്കുന്നതിനായി വിലകൂടിയ ടൈലുകൾ പാകിയ നടപ്പാതയിൽ അടുപ്പ് കൂട്ടുന്നതിനെതിരെയും വാഹനങ്ങൾ അടുപ്പിന് സമീപം പാർക്ക് ചെയ്യുന്നതിനെതിരെയും പൊലീസ് നിർദേശം നൽകി. ആംബുലൻസ്, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിൻ്റെ വാഹനങ്ങൾ എന്നിവയ്ക്ക് എളുപ്പത്തിൽ കടന്നുപോകാൻ തടസ്സമാകാത്ത വിധത്തിൽ അടുപ്പുകൾ ക്രമീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.

Eng­lish Summary:The cap­i­tal city is gear­ing up for Atukal Pongala
You may also like this video

Exit mobile version