റോഡിൽ വെള്ളക്കെട്ട് കണ്ട് കാർ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം. ഡ്രൈവറടക്കം ആറുപേർക്ക് പരിക്കേറ്റു. കാർ ഭാഗകമായി തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ മുക്കോലയ്ക്കും കല്ലുവെട്ടാൻകുഴിക്കും ഇടയിലായിരുന്നു അപകടമുണ്ടായത്.
വിദ്യാർത്ഥിനികളായ നാല് പേരുൾപ്പെടെ ആറ് പേർ അപകട സമയത്ത് കാറിലുണ്ടായിരുന്നു. ആർക്കും ഗുരുതര പരിക്കില്ല. എല്ലാവർക്കും തലയ്ക്കും കൈകളിലുമാണ് പരിക്കേറ്റത്. ആസിഫ് (21) ആണ് കാർ ഓടിച്ചിരുന്നത്. തമിഴ്‌നാട്ടിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികളാണ് ഇവരെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. അപകടം കണ്ട് വാഹനം നിർത്തിയവരും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 108 ആംബുലൻസ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്.

