Site icon Janayugom Online

കാർ കനാലിലേക്കു മറിഞ്ഞ് മൂന്ന് പേർ മരിച്ചു

അടൂർ: അടൂർ ബൈപ്പാസ് റോഡിൽ കാർ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കൊല്ലം ആയൂർ അമ്പലംമുക്ക്, ഇളമാട് കാഞ്ഞിരത്തുംമൂട്ടിൽ പരേതനായ രാധാകൃഷ്ണന്റെ ഭാര്യ ഇന്ദിര (57), ഇളമാട് ആക്കാംപൊയ്കയിൽ രാജന്റെ ഭാര്യ ശകുന്തള (52), ഇളമാട് അമ്പലംമുക്ക് എസ്റ്റേറ്റ് ജങ്ഷനിൽ കൃഷ്ണകൃപയിൽ പ്രകാശിന്റെ ഭാര്യ ശ്രീജ (51) എന്നിവരാണ് മരിച്ചത്. വാഹനം ഓ‍ടിച്ചിരുന്ന ഇളമാട് എകെജി ജങ്ഷനില്‍ ശരത് (35), ഇളമാട് കാഞ്ഞിരത്തുംമൂട്ടില്‍ ബിന്ദു (36), മകൻ അലൻ (14), ഇളമാട് എ കെ ഭവനില്‍ അശ്വതി കൃഷ്ണ (27) എന്നിവരാണ് പരിക്കേറ്റ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവർ അപകടനില തരണം ചെയ്തു. കാറിൽ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ നാലുപേരെ ആദ്യഘട്ടത്തിൽ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കാറിനുള്ളിൽനിന്ന് അവസാനം പുറത്തെടുത്ത രണ്ട് പേരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം കനാലില്‍ മലമേക്കര ഭാഗത്ത് നിന്നും കണ്ടെത്തി.

ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഇവിടെയുള്ള ബൈപ്പാസ് റോഡിലെ ‍‍‍‍ട്രാഫിക് ജങ്ഷനിൽ നിയന്ത്രണം വിട്ട കാർ എതിർ വശത്തുള്ള കനാലിലേക്ക് മറിയുകയായിരുന്നു. ആയൂർ അമ്പലംമുക്കിൽനിന്ന് ഹരിപ്പാടേക്ക് പുടവ നൽകാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ കാർ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയിൽ കുടുങ്ങികിടക്കുകയായിരുന്നു. പാലത്തിൽ കുടുങ്ങിയ കാറിനുള്ളിൽ നിന്നും പുറത്തെടുക്കാൻ കഴിയാതിരുന്നവരാണ് മരിച്ചത്. ബിന്ദുവാണ് ഇന്ദിരയുടെ മകൾ. മരുമകൻ: ബൈജു. രാഹുൽ, രാഖി എന്നിവരാണ് ശകുന്തളയുടെ മക്കൾ. മരുമകൻ: രതീഷ്. അഞ്ജന, അഞ്ജലി എന്നിവരാണ് ശ്രീജയുടെ മക്കൾ. മരുമക്കൾ: അജയ്, മുകേഷ്.

eng­lish summary;The car over­turned into a canal

you may also like this video;

Exit mobile version