Site iconSite icon Janayugom Online

ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്: കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടരന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയത്.
അന്വേഷണം തൃപ്തികരമല്ലെന്ന തരത്തിൽ പിതാവിന്റെ പരാമർശം പുറത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് തുടരന്വേഷണത്തിന് റൂറൽ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം അന്വഷണ സംഘം കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ തുപ്തനാണെന്നും തന്റെ സ്വകാര്യ സംഭാഷണം വളച്ചൊടിച്ചതാണെന്നുമാണ് അന്ന് കുട്ടിയുടെ പിതാവ് മൊഴി നൽകിയത്. കുട്ടിയുടെ പിതാവിന്റെയും ആവശ്യമെങ്കിൽ സഹോദരന്റെയും രഹസ്യമൊഴിയും രേഖപ്പെടുത്താനാണ് നീക്കം. കുട്ടിയെ തട്ടിക്കൊണ്ടു പോകുമ്പോൾ ഒപ്പമുണ്ടായിരുന്ന സഹോദരൻ കാറിൽ നാലു പേരെ കണ്ടിരുന്നു. എന്നാൽ അന്വേഷണം മൂന്നു പേരിൽ ഒതുങ്ങി. ഇതാണ് തുടരന്വേഷണത്തിന് വഴിയൊരുക്കിയത്. ഇതിനിടെ രണ്ടാംപ്രതി അനിതകുമാരിക്കും മൂന്നാം പ്രതി അനുപമയ്ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ വർഷം നവംബർ 27നാണ് ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ഉച്ചയോടെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ പുളിയറിയിൽ നിന്ന് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (53), ഭാര്യ എം ആർ അനിതകുമാരി, മകൾ അനുപമ എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു.

Exit mobile version