ആലപ്പുഴ യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2020 ഒക്ടോബർ 24ന് വാടയ്ക്കൽ തൈവേളിയിൽ പ്രഭാഷിനെ (42) കൊലപ്പെടുത്തിയ കേസിൽ പുന്നപ്ര പഞ്ചായത്ത് പള്ളിവീട്ടിൽ ശരത്പ്രസാദിനെ (സുരാജ്–34) യാണ് ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി എസ് ഭാരതി ശിക്ഷിച്ചത്.
ദൃക്സാക്ഷികളിൽ ഭൂരിഭാഗവും കൂറുമാറിയ കേസിൽ പ്രഭാഷിന്റെ സുഹൃത്ത് സജി മുകുന്ദന്റെ മൊഴിയും ശാസ്ത്രീയ തെളിവുകളും നിർണായകമായി. പുന്നപ്ര എസ്ഐ എം യഹിയയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്എ ശ്രീമോൻ, അഭിഭാഷകരായ ദീപ്തി, നാരായൺ ജി. അശോക് എന്നിവർ ഹാജരായി.