Site icon Janayugom Online

വിലക്കയറ്റം സമ്മതിച്ച് കേന്ദ്രം

രാജ്യത്തെ ദരിദ്രരെ ബാധിക്കുന്ന പണപ്പെരുപ്പം തടയാനും വിലക്കയറ്റം നിയന്ത്രിക്കാനും തയാറാകാത്ത കേന്ദ്ര സർക്കാരിനെതിരെ രാജ്യസഭയിൽ കടുത്തവിമർശനവുമായി പ്രതിപക്ഷം. അതേസമയം രാജ്യത്ത് വിലക്കയറ്റമുണ്ടെന്ന് ഭംഗ്യന്തരേണ സമ്മതിച്ച് ബിജെപി. പണപ്പെരുപ്പം നേരിടാൻ കൃത്യമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. എട്ടുവർഷമായി അവശ്യസാധന വില തുടർച്ചയായി ഉയരത്തിലെത്തിയിട്ടും സർക്കാർ അനങ്ങുന്നില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തിയപ്പോഴാണ് നേരിടുവാന്‍ നടപടിയെടുക്കുന്നുവെന്ന് മന്ത്രി സമ്മതിച്ചത്.
ശക്തമായ വാചകക്കസര്‍ത്തുകൊണ്ട് രാജ്യത്തെ വില കുറയ്ക്കാനാവില്ലെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയിലെ ഒരു ശതമാനം പേരുടെ കൈകളിൽ 77 ശതമാനം സമ്പത്തും കുന്നുകൂടി. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വളരെയധികമാണ്. ഭരണാധികാരികളുടെ പ്രസംഗങ്ങളും അടിസ്ഥാന യാഥാർത്ഥ്യവും വിരുദ്ധ ധ്രുവങ്ങളിലാണെന്നും അവശ്യ വസ്തുക്കളായ എണ്ണ, പയർവർഗ്ഗങ്ങൾ, അരി, പച്ചക്കറികൾ തുടങ്ങിയവയുടെ വില വര്‍ധന അതി ഭീമമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് “അച്ഛേ ദിൻ” വാഗ്ദാനം ചെയ്തവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികതിയിളവുകള്‍ നല്കിയും വായ്പകള്‍ എഴുതിത്തള്ളിയും നല്ല ദിനങ്ങള്‍ നല്കുകയാണ്. അതേസമയം എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ പോലുള്ള അവശ്യ പദ്ധതികൾക്കും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിവയടക്കമുള്ള സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങള്‍ക്കുള്ള വിഹിതം കുറയ്ക്കുകയുമാണ് ചെയ്യുന്നതെന്നും സർക്കാരിന്റെ മുൻഗണനാ മേഖലകള്‍ അടിയന്തരമായി മാറ്റാതെ പ്രശ്ന പരിഹാരം സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾക്ക് ജിഎസ്‌ടി ഏർപ്പെടുത്തിയത് പാവപ്പെട്ടവർക്ക് കൂടുതൽ ഭാരമായി. ദരിദ്രർക്കല്ല; സമ്പന്നർക്കാണ് സർക്കാർ നികുതി ചുമത്തേണ്ടത്. ഇന്ധനത്തിന്റെയും പച്ചക്കറിയുൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെയും വില കുത്തനെ ഉയർന്നു. തൊഴിലില്ലായ്മ കാരണം ആളുകൾ ആത്മഹത്യ ചെയ്യുന്നുവെന്നും പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. സിപിഐ(എം) നേതാവ് എളമരം കരീം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.
സഞ്ജയ് റാവത്തിന്റെ അറസ്റ്റിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന ശിവസേന എംപിമാരുടെ ആവശ്യത്തിൽ രാജ്യസഭ പ്രക്ഷുബ്ധമായി. തുടർന്ന് 12 മണിവരെ നിർത്തിവച്ചു. രണ്ടു മണിക്ക് വീണ്ടും ചേർന്നപ്പോഴാണ് വിലക്കയറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചത്.

പരിസ്ഥിതി സംവേദക മേഖല; ഇടപെടല്‍ ഉറപ്പുനല്‍കി കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പരിസ്ഥിതി സംവേദക മേഖലാ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിനെതിരെ ഇടപെടല്‍ ഉണ്ടാകുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ലോക്‌സഭയില്‍ നടന്ന വന്യജീവി സംരക്ഷണ ഭേദഗതി നിയമ ചര്‍ച്ചകള്‍ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ആന എഴുന്നള്ളിപ്പിന് പുതിയ നിയമ ഭേദഗതി തടസമാകില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവാണ് വന്യജീവി സംരക്ഷണ ഭേദഗതി നിയമം 2021 ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ചര്‍ച്ച അഞ്ച് മണിക്കൂറിലധികം നീണ്ടു. വിവിധ പാര്‍ട്ടികളില്‍ നിന്നായി 40ലധികം അംഗങ്ങളാണ് ബില്ലിന്റെ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചത്.

Eng­lish Sum­ma­ry: The Cen­ter agreed to the price hike

You may like this video also

Exit mobile version