Site icon Janayugom Online

കേന്ദ്രം വാക്ക് പാലിച്ചില്ല; ലഖിംപുർ ഖേരി ഇരകള്‍ക്ക് നഷ്ടപരിഹാരമായില്ല

lakhimpur

ലഖിംപൂർ ഖേരി കൂട്ടക്കൊലയില്‍ മരിച്ച കര്‍ഷകര്‍ക്ക് ഒരു വര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ലഖിംപുർ ഖേരിയില്‍ കര്‍ഷക സമരത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചുകയറ്റിയ സംഭവത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടത്. നവംബറില്‍ സമരക്കാരുമായുള്ള ഒത്തു തീര്‍പ്പില്‍ നഷ്ടപരിഹാരമുള്‍പ്പെടെ വാഗ്ദാനം നല്കിയെങ്കിലും ഒരുവര്‍ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ വാക്ക് പാലിച്ചിട്ടില്ല.
കേന്ദ്രത്തിന്റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ലഖിംപൂർ ഖേരി ജില്ലയിൽ നടന്ന അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെയാണ് എട്ട് പേർ കൊല്ലപ്പെട്ടത്. ആശിഷ് മിശ്രയുടെ വാഹനം പ്രതിഷേധക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറ്റിയതാണെന്ന് കർഷക സംഘടനകൾ ആരോപിച്ചിരുന്നു.
ഒക്ടോബർ ഒമ്പതിന് കേസിൽ ആശിഷ് മിശ്ര ആദ്യം അറസ്റ്റിലായി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ഫെബ്രുവരി 15 ന് അദ്ദേഹം ജയിൽ മോചിതനായി. അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സുപ്രീം കോടതിയിൽ ജാമ്യ ഉത്തരവിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഏപ്രിൽ 18 ന് മിശ്രയുടെ ജാമ്യം റദ്ദാക്കി. നിലവില്‍ അദ്ദേഹം ലഖിംപുർ ജയിലിലാണ്.
അക്രമത്തിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നല്കുമെന്ന വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. കർഷകകുടുംബങ്ങളുമായും പ്രതിഷേധക്കാരുമായും സർക്കാർ ഒപ്പുവച്ച കരാറിലെ മിക്ക കാര്യങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് കത്തിൽ പറയുന്നു. അജയ് മിശ്ര മന്ത്രിയായി തുടരുന്നത് ലജ്ജാകരമാണ്.ഇരകളുടെ ബന്ധുക്കള്‍ക്ക് സർക്കാർ ജോലിയെന്ന വാഗ്ദാനം പാലിക്കണം. സർക്കാർ കള്ളക്കേസുകൾ ചുമത്തിയ പ്രതിഷേധക്കാരിൽ നാല് പേർ ഇപ്പോഴും ജയിലിലാണ്. ഇവരെ വിട്ടയക്കാമെന്ന വാക്ക് പാലിക്കണം. അക്രമത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

Eng­lish Sum­ma­ry: The Cen­ter did not keep its word; No com­pen­sa­tion for Lakhim­pur Kheri victims

You may like this video also

Exit mobile version