Site iconSite icon Janayugom Online

മോഡിയുടെ വാഗ്ദാനം പാഴായി; റഷ്യയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഇനിയും തിരികെ എത്തിക്കാനായില്ലെന്ന് സമ്മതിച്ച് കേന്ദ്രം

indiansindians

റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ ഇനിയും രാജ്യത്ത് തിരികെയെത്തിക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍. വാഗ്ദാനം നല്‍കി ഒരു മാസത്തിനുശേഷവും ഇന്ത്യക്കാരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കിയതോടെ ഇന്ത്യക്കാരുടെ മടങ്ങിവരവ് ആശങ്കയിലായിരിക്കുകയാണ്. ഇന്നലെ പാര്‍ലമെന്റില്‍ ചോദ്യത്തരവേളയില്‍ അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രിതന്നെ ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃതമായി റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 69 ഇന്ത്യക്കാരാണ് ഇനിയും തിരികെയെത്താനുള്ളത്.

കഴിഞ്ഞമാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മോഡി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മാസം ഒന്ന് കഴിഞ്ഞിട്ടും ഇന്ത്യക്കാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് വാഗ്ദാനങ്ങള്‍ വന്നതല്ലാതെ മറ്റ് നടപടിയുണ്ടായിട്ടില്ലെന്നും വിദേശകാര്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാണ്.

റഷ്യൻ ആർമിയിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്ത 91 ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ട്. എട്ട് പേർ മരിക്കുകയും 14 പേർ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. 69 പേർ മോചനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യവുമായി സേവനങ്ങൾക്കായി കരാറിൽ ഏർപ്പെട്ടതാണ് മോചനത്തിന് തടസമാകുന്നതെന്നാണ് മന്ത്രിയുടെ വാദം. ഇതൊരു രാഷ്ട്രീയ കാര്യമല്ലെന്നും ബന്ധപ്പെട്ട സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരുമിച്ച് പ്രവർത്തിക്കേണ്ട വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറയുന്നു. ഇന്ത്യൻ യുവാക്കളെ റഷ്യയിലേക്ക് അയച്ച മനുഷ്യക്കടത്തുകാരെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും 69 ഇന്ത്യൻ പൗരന്മാർ ഇപ്പോഴും റഷ്യൻ സൈന്യത്തിൽ നിന്ന് മോചനത്തിനായി കാത്തിരിക്കുകയാണെന്നും അ​ദ്ദേഹം ലോക്‌സഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു.

മോഡിയുടെ വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്ന് ഇതിലൂടെ വ്യക്തമായതായാണ് മാധ്യമനിരീക്ഷകരുടെ വിലയിരുത്തല്‍. ചോദ്യോത്തരവേളയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം സമ്മതിച്ചതോടെ മോഡി സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പെരുമാറ്റം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: The Cen­ter has admit­ted that Indi­ans stuck in Rus­sia have not yet been brought back

You may also like this video

Exit mobile version