Site iconSite icon Janayugom Online

ഡ്രൈവിങ് ലൈസൻസും സ്വകാര്യമേഖലയ്ക്ക് കെെമാറി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനായി പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇനി മുതൽ ഡ്രൈവിങ് ലൈസൻസിന് ആർടിഒയെ സന്ദർശിക്കേണ്ടതില്ല. സ്വകാര്യ പരിശീലന കേന്ദ്രങ്ങളുടെ സഹായത്തോടെ ലൈസൻസ് എടുക്കാവുന്നതാണ്. കേന്ദ്ര റോഡ് ഗതാഗത‑ഹൈവേ മന്ത്രാലയം (എംഒആർടിഎച്ച്) പുറത്തിറക്കിയ പുതിയ നിയമ പ്രകാരമാണിത്. ജൂൺ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ലൈസൻസ് യോഗ്യതയ്ക്കായി ടെസ്റ്റുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനും സ്വകാര്യ സ്ഥാപനങ്ങൾക്ക് അധികാരം നൽകും. 

കുറഞ്ഞത് ഒരേക്കർ ഭൂമി ഉള്ള ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്കാണ് അനുമതി നല്‍കുക. ഫോർ വീലർ പരിശീലനത്തിന് രണ്ടേക്കർ വേണം. ക്ലാസ് റൂം, പരിശീലനഹാള്‍, വാഹനങ്ങള്‍, മൈതാനം, ഓഫിസ്, പാര്‍ക്കിങ് സൗകര്യം, ടെസ്റ്റിങ് ഗ്രൗണ്ട് എന്നിവയുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിരിക്കണം. ഇത്തരം സൗകര്യങ്ങളൊരുക്കാന്‍ സാധാരണ ഡ്രെെവിങ് പരിശീലന കേന്ദ്രങ്ങള്‍ക്ക് എളുപ്പമല്ല. വന്‍കിട കുത്തകകള്‍ക്ക് ഈ രംഗവും കയ്യടക്കാന്‍ വഴിയൊരുക്കുകയാണ് മോഡി സര്‍‌ക്കാര്‍.

പരിശീലകൻ കുറഞ്ഞത് 12-ാം ക്ലാസ് പാസായിരിക്കണം. കുറഞ്ഞത് അഞ്ച് വർഷത്തെ ഡ്രൈവിങ് പരിചയം വേണം. ബയോമെട്രിക്സ്, ഐടി സംവിധാനങ്ങൾ എന്നിവയും അറിഞ്ഞിരിക്കണം. പുതിയ ലൈസൻസ് അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങളും മാറ്റം വരുത്തി. ഇനി മുതല്‍ വാഹനത്തിന്റെ തരം (ഇരുചക്രവാഹനമോ നാലുചക്രവാഹനമോ) അനുസരിച്ചുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. 

പഴയ സർക്കാർ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കാനും അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നു. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 9,00,000 സർക്കാർ വാഹനങ്ങൾ ഒഴിവാക്കാനാണ് തീരുമാനം. അതേസമയം നിലവിലെ ഗതാഗത നിയമലംഘനങ്ങളുടെ പിഴ കര്‍ശനമായിത്തന്നെ തുടരും. അമിതവേഗതയ്ക്ക് 1000–2000 രൂപ വരെ പിഴ ഈടാക്കും. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് 25,000 രൂപ പിഴ ചുമത്തുകയും 25 വയസ് വരെ ലൈസൻസ് ലഭിക്കുകയുമില്ല. കൂടാതെ, വാഹന ഉടമയുടെ രജിസ്ട്രേഷനും റദ്ദാക്കും. 

Eng­lish Summary:The cen­tral gov­ern­ment has ordered the dri­ving license and the pri­vate sector
You may also like this video

Exit mobile version