Site iconSite icon Janayugom Online

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണം

സംസ്ഥാനത്ത് വന്യജീവികൾ മനുഷ്യജീവനും സ്വത്തിനും കൃഷിക്കും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ വന്യജീവി സംരക്ഷണ നിയമത്തിൽ കേന്ദ്ര സർക്കാർ കാലാനുസൃതമായ ഭേദഗതി വരുത്തമെന്നാവശ്യപ്പെട്ട് നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ വന്യജീവികളെ നശിപ്പിക്കാനും നിയന്ത്രിക്കാനും കർശന വ്യവസ്ഥകളടങ്ങിയ കേന്ദ്ര വന്യജീവി സംരക്ഷണ നിയമവും ചട്ടങ്ങളും തടസം സൃഷ്ടിക്കുന്നുണ്ട്. കാട്ടുപന്നി ഉൾപ്പെടെ വനത്തിന് പുറത്ത് പെറ്റുപെരുകുന്ന ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാൻ കേന്ദ്രസർക്കാർ ആവർത്തിച്ച് അനുമതി നിഷേധിക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജനവാസമേഖലകളിൽ ഭീതികൂടാതെ സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. 

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (1) (എ) വകുപ്പു പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയിട്ടുള്ള എല്ലാ അധികാരങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കാൻ സാധ്യമാക്കുന്നവിധം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് ഏല്പിച്ചു നൽകുന്നതിന് വകുപ്പ് 5(2) ഉൾപ്പെടെ ഭേദഗതി ചെയ്യണം. പ്രായോഗിക വ്യവസ്ഥകൾ ഉൾപ്പെടുത്തി കേന്ദ്ര നിയമം ഭേദഗതി ചെയ്ത് വന്യജീവി ആക്രമണം തടയാൻ സാഹചര്യം സൃഷ്ടിക്കണം.
കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം, വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാൻ പ്രജനനത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തില്‍ ഉന്നയിച്ചിട്ടുള്ളത്.

Eng­lish Summary:The Cen­tral Wildlife Pro­tec­tion Act needs to be amended
You may also like this video

Exit mobile version