Site iconSite icon Janayugom Online

ഹിസ്ബുള്ളയുമായുള്ള സംഘർഷം അവസാനിപ്പിക്കണം; ഇസ്രായേലിന് മുന്നറിയിപ്പുമായി ഫ്രാൻസ്

ഹിസ്ബുള്ളയുമായുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ഇസ്രായേലിന് മുന്നറിയിപ്പുമായി ഫ്രാൻസ്. ഗസയിൽ യുദ്ധം രൂക്ഷമാക്കുകയും ലബനിനിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യു എൻ ജനറൽ അസംബ്ലിയിൽ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആഞ്ഞടിച്ചത്. മിഡിൽ ഈസ്റ്റിൽ ഉടനീളം സംഘർഷം വ്യാപിക്കാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി. സിവിലിയന്മാരെ സംരക്ഷിക്കാനും മേഖലയിൽ യുദ്ധം വ്യാപിപ്പിക്കുന്നത് തടയാനും നയതന്ത്ര തലത്തിൽ പരിഹാരം കാണണമെന്നും പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും മാക്രോൺ പറഞ്ഞു. ലബനിനിൽ 21 ദിവസത്തെ വെടിനിർത്തൽ വേണമെന്ന ആവശ്യം ഉന്നയിച്ച് യു എസിന്റേയും ഫ്രാൻസിന്റേയും നേതൃത്വത്തിൽ വിവിധ രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. 

ലബനൻ വിഷയത്തിൽ യു എൻ അടിയന്തര രക്ഷാസമിതി യോഗം ചേർന്നതിന് ശേഷമാണ് ഗസയിൽ സമ്പൂർണ്ണ വെടിനിർത്തൽ നടപ്പാക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ആസ്ട്രേലിയ, കാനഡ, യുറോപ്യൻ യൂണിയൻ, ജർമ്മന, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. 2023 ഒക്ടോബർ എട്ട് മുതൽ ലബനൻ-ഇസ്രായേൽ അതിർത്തിയിൽ നിലനിൽക്കുന്ന സാഹചര്യം മേഖലയാകെ വ്യാപിക്കാനുള്ള സംഘർഷമാവാൻ സാധ്യതയുണ്ട്. ഇതിനോട് ഇസ്രായേൽ, ലബനൻ ജനങ്ങൾക്ക് താൽപര്യമില്ല. സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണം. അതിർത്തികളിലുള്ള ജനങ്ങൾക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യമുണ്ടാകണമെന്നും സംയുക്ത പ്രസ്താവനയിൽ രാജ്യങ്ങൾ പറഞ്ഞു. 

Exit mobile version