Site iconSite icon Janayugom Online

ഭരണഘടന ജാതിയെയും അനീതിയെയും അഭിമുഖീകരിക്കുന്ന സാമൂഹിക രേഖ; ചീഫ് ജസ്റ്റിസ്

ജാതി, ദാരിദ്ര്യം, പുറംതള്ളൽ, അനീതി എന്നിവയെ അഭിമുഖീകരിക്കുന്ന സാമൂഹിക രേഖയാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. ഓക്സ്ഫോർഡ് യൂണിയനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് തൊട്ടുകൂടാത്തവർ എന്ന് വിളിക്കപ്പെട്ടിരുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ചരിത്രപരമായ അടിച്ചമർത്തലിനെ ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ‘ഇന്ന് അതേ ജനവിഭാഗത്തിൽപ്പെട്ട ഒരാൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്നയാൾ എന്ന നിലയിൽ സംസാരിക്കുന്നു.’ ഗവായ് പറഞ്ഞു. ഇന്ത്യൻ ഭരണഘടന സമൂഹത്തെ എങ്ങനെ പരിവർത്തനം ചെയ്തുവെന്ന് ചീഫ് ജസ്റ്റിസ് തന്റെ പ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു. ഭരണഘടന വെറുമൊരു നിയമപരമായ ചാർട്ടറോ രാഷ്ട്രീയ ചട്ടക്കൂടോ അല്ല. അതൊരു വികാരമാണ്, ഒരു ജീവരേഖയാണ്, മഷിയിൽ കൊത്തിയെടുത്ത ഒരു നിശബ്ദ വിപ്ലവമാണ്. ഇടപെടാനും, തിരക്കഥ മാറ്റിയെഴുതാനും, അധികാരം പുനഃസ്ഥാപിക്കാനും, അന്തസ്സ് പുനഃസ്ഥാപിക്കാനും ഭരണഘടന ധൈര്യപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ജനങ്ങളോട് അവർ ഇന്ത്യക്കാരാണെന്നും, അവർക്ക് സ്വയം സംസാരിക്കാൻ കഴിയുമെന്നും, സമൂഹത്തിന്റെയും അധികാരത്തിന്റെയും എല്ലാ മേഖലകളിലും അവർക്ക് തുല്യ സ്ഥാനമുണ്ടെന്നും ഭരണഘടന ഉറപ്പുനല്‍കുന്നു.

ജനാധിപത്യം സാമൂഹിക നീതിയിൽ വേരൂന്നിയതായിരിക്കണമെന്ന് ഡോ. ബി ആർ അംബേദ്കറുടെ ദർശനത്തെപരാമർശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാതി ശ്രേണികൾ തകർക്കുന്നതിനും സാമൂഹിക അന്തസ് പുനർവിതരണം ചെയ്യുന്നതിനും സ്ഥാപനവല്‍ക്കരിച്ച അധികാരം മാത്രമല്ല രാഷ്ട്രീയ പ്രാതിനിധ്യം അത്യന്താപേക്ഷിതമാണെന്ന് അംബേദ്കർ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിയമസഭയോ എക്സിക്യൂട്ടീവോ പരാജയപ്പെട്ടാൽ ജുഡീഷ്യറി ഇടപെടാൻ ബാധ്യസ്ഥമാണ്. എന്നാൽ ജുഡീഷ്യൽ ആക്ടിവിസം ജുഡീഷ്യൽ ഭീകരതയായി മാറരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

Exit mobile version