Site iconSite icon Janayugom Online

124 A വകുപ്പിന്റെ ഭരണഘടനാ സാധുത; സുപ്രീംകോടതിയിലെ വാദം കേള്‍ക്കല്‍ ഇന്ന്

124 A വകുപ്പിന്റെ ഭരണഘടന സാധുത പരിശോധിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജികള്‍ വിശാല ബെഞ്ചിന് അയക്കണമോയെന്നതില്‍ സുപ്രീംകോടതിയിലെ നിര്‍ണായക വാദം കേള്‍ക്കല്‍ ഇന്ന്. ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടരുതെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 A വകുപ്പിന്റെ യുക്തി പുനഃപരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കൊളോണിയല്‍ അവശിഷ്ടങ്ങള്‍ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായി രാജ്യദ്രോഹക്കുറ്റവും പുനഃപരിശോധിക്കും.

നടപടികള്‍ കഴിയുന്നത് വരെ കോടതി കാത്തിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട് നിര്‍ണായകമാകും. അതേസമയം, രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കഴിഞ്ഞതവണ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.

124 A വകുപ്പിനെതിരെ മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി, റിട്ടയേര്‍ഡ് കരസേന മേജര്‍ ജനറല്‍ എസ്ജി വൊമ്പാട്ട്‌കേരെ, എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കൊളോണിയല്‍ നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

Eng­lish sum­ma­ry; The con­sti­tu­tion­al valid­i­ty of Arti­cle 124 A; Supreme Court hear­ing today

You may also like this video;

Exit mobile version