Site icon Janayugom Online

അണപൊട്ടി പ്രതിഷേധം; ഗുസ്തിതാരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാജ്യം

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരണിനെതിരെ ഗുസ്തിതാരങ്ങളുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം. താരങ്ങളെ പിന്തുണച്ച് നൂറുകണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് ജന്തര്‍ മന്തറില്‍ നടന്ന മെഴുകുതിരി പ്രതിഷേധത്തിൽ കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളുമുള്‍പ്പെടെ പങ്കെടുത്തു. പത്ത് ദിവസത്തെ അന്ത്യശാസനമാണ് ഡൽഹി പൊലീസിനും കേന്ദ്രസർക്കാരിനും ഗുസ്തിതാരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ മാസം 21നകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ രാജ്യ തലസ്ഥാനം സ്തംഭിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങളാണ് രണ്ടാഴ്ചയിലധികമായി ജന്തര്‍ മന്തറില്‍ സമരം നടത്തുന്നത്. 

പ്രതിഷേധത്തെ തടയാന്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വനിതാ കര്‍ഷകര്‍ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് ചെയ്തു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, പശ്ചിമ ഉത്തര്‍ പ്രദേശ്, എന്നിവിടങ്ങളില്‍ നിന്ന് വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കര്‍ഷകര്‍ ജന്തര്‍ മന്തറിലെത്തി. താരങ്ങൾക്ക് പിന്തുണയുമായി ജന്തർ മന്തറിൽ ഖാപ്പ് മഹാ പഞ്ചായത്തും ചേര്‍ന്നു. ജന്തര്‍ മന്തറിലും ഡല്‍ഹി അതിര്‍ത്തികളിലും ഡല്‍ഹി പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. ടിക്രി അടക്കം അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കര്‍ഷകരെ തടഞ്ഞ് തിരിച്ചയക്കാനുള്ള ശ്രമവും നടത്തി. കര്‍ഷകരുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നു. ബ്രിജ്ഭൂഷണ്‍ ശരണിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കടുത്ത നടപടികളിലേക്കു കടക്കുമെന്ന് ഗുസ്തി താരങ്ങൾ രൂപീകരിച്ച 32 അംഗ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഭാവി സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി രണ്ട് പ്രത്യേക സമിതികൾക്കു രൂപം നൽകിയിരുന്നു. ഒരു സമിതിയിൽ 32 പേരും മറ്റൊന്നിൽ ഒമ്പത് പേരുമാണുള്ളത്. 

Eng­lish Summary;The coun­try stands in sol­i­dar­i­ty with the strug­gle of wrestlers
You may also like this video

Exit mobile version