ആരും സംരക്ഷിക്കാൻ ഇല്ലാതെ കഴിഞ്ഞ നബീസക്ക് കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവ്വിസ് കമ്മിറ്റി അദാലത്തിൽ ഗാന്ധിഭവൻ സംരക്ഷണം നൽകാൻ ഉത്തരവായി. തൃക്കുന്നപ്പുഴ പല്ലന പാണ്ഡ്യലയിൽ നബീസ (67) നാണ് സംരക്ഷണം ലഭിച്ചത്. രണ്ട് വർഷം മുൻപ് ഭർത്താവ് മരണപെട്ടപ്പോൾ ഒറ്റക്കായ നബീസ തൊഴിലുറപ്പ് പണിക്ക് പോയും രോഗികൾക്ക് കൂട്ടിരിപ്പ് ജോലി ചെയ്തുമാണ് ജീവിച്ചിരുന്നത്. തുടർന്ന് ഓർമ്മക്കുറവ്, അമിത രക്തസമ്മർദ്ദം എന്നീ രോഗങ്ങൾ ബാധിക്കുകയും ചികിത്സ നടത്തി വരികയുമായിരുന്നു. വാർദ്ധക്യത്തിന്റെ അവശത കൂടിയതോടെ പരസഹായം ആവശ്യമായ അവസ്ഥയിലാണ്. അയൽവാസികളും മറ്റുമാണ് ആഹാരം നൽകി വന്നത്. അവസ്ഥ അറിഞ്ഞ ഗ്രാമപഞ്ചായത്ത് അംഗം അർച്ചന ദിലീപ് കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മുമ്പാകെ സംരക്ഷണം ആവശ്യപ്പെട്ട് പരാതി നൽകിയതിനെ തുടർന്ന് നടന്ന അദാലത്തിൽ ജഡ്ജ് ഹരീഷ് ജി, അഭിഭാഷക മെമ്പർ യു ചന്ദ്രബാബു, കെൽസ സെക്രട്ടറി മോൻസി, പ്രസാദ് അടങ്ങുന്ന അദാലത്ത് ബെഞ്ച് നബീസയുടെ സംരക്ഷണം ഗാന്ധിഭവനെ ചുമതലപ്പെടുത്തി ഉത്തരവാകുകയായിരുന്നു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നിർദേശപ്രകാരം ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷെമീർ കോടതിയിൽ നിന്ന് നബീസയെ ഏറ്റെടുത്തു.
കോടതി ഇടപെട്ടു നബീസക്ക് ഗാന്ധിഭവനിൽ അഭയം
