Site icon Janayugom Online

ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ ഹർജി നൽകി. തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം.

കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് 2017ൽ ഹൈക്കോടതി ജാമ്യം നൽകിയത്. ഈ വ്യവസ്ഥയിൽ ലംഘനമുണ്ടായെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

അതിനിടെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരായി. കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത് സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു നിർദേശം.

അതേസമയം, വധഗൂഢാലോചനാക്കേസിൽ ദിലീപിന്റെ അഭിഭാഷകർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. രാമൻപിളള അസോസിയേറ്റ്സിനാണ് നോട്ടീസ് നൽകിയത്. സൈബർ ഹാക്കർ സായ് ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ഉടൻ ഹാജരാക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ലാപ് ടോപ് അടക്കം അഞ്ച് വസ്തുക്കൾ ദിലീപിന്റെ അഭിഭാഷകർ തന്റെ പക്കൽ നിന്ന് വാങ്ങിയെന്നാണ് സായി ശങ്കറിന്റെ മൊഴി. ഇത് അടിയന്തരമായി ഹാജരാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നിർദേശം

സീനിയർ അഭിഭാഷകനായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, അ‍ഡ്വ സുജേഷ് മേനോൻ എന്നിവർക്കാണ് നോട്ടീസ് . ദിലീപിന്റെ ഫോണിലെ സുപ്രധാന തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നാണ് ആരോപണം. ഇവർ പറഞ്ഞിട്ടാണ് ദിലീപിന്റെ ഫോണിലെ ചിത്രങ്ങളും രേഖകളും മായിച്ചതെന്നാണ് അറസ്റ്റിലായ സൈബർ ഹാക്കർ സായ് ശങ്കർ മൊഴി നൽകിയിരിക്കുന്നത്.

കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ദിലീപിന്റെ അഭിഭാഷകർക്ക് അതിജീവിത നൽകിയ പരാതിയില്‍ കേരള ബാർ കൗൺസിലും നോട്ടീസ് നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry; The crime branch has filed an appli­ca­tion to can­cel Dileep­’s bail

You may also like this video;

Exit mobile version