Site iconSite icon Janayugom Online

സാക്ഷിയെ കൂറുമാറ്റാന്‍ കാവ്യ ഇടപെട്ടെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസെന്റിനെതിരെ ക്രൈംബ്രാഞ്ച്. സാഗറിനെ പ്രതിഭാഗം സ്വാധീനിച്ച് മൊഴി മാറ്റിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

കാവ്യയുടെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകനും സാഗറിനെ കണ്ടു. ഇവർ ആലപ്പുഴ റെയ്ബാൻ ഹോട്ടലിൽ താമസിച്ചതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കാവ്യ മാധവന്റെ ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ മുൻ ജോലിക്കാരനാണ് സാഗർ. കോടതിയിൽ രഹസ്യമൊഴി നൽകുന്നതിന് മുമ്പ് സുനീർ സാഗറിനെ പലതവണ ഫോണിൽ വിളിച്ചു.

സാഗറിനെ കാണാനായി കാവ്യയുടെ ഡ്രൈവർ സുനീറും ദിലീപിന്റെ അഭിഭാഷകരും ആലപ്പുഴയിൽ എത്തിയിരുന്നു. മറ്റൊരു സാക്ഷിയായ ശരത് ബാബുവിനെ സാഗർ ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസിലെത്തിച്ചു. നടന്ന സംഭവങ്ങൾ ശരത്ബാബു കോടതിയിൽ മൊഴി നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് സാഗർ വിൻസെന്റ്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം കേസിലെ മുഖ്യ പ്രതി പൾസർ സുനിയും കൂട്ടുപ്രതി വിജീഷും ലക്ഷ്യയിൽ എത്തിയിരുന്നു എന്നതിന് പ്രധാന സാക്ഷിയാണ് സാഗർ. പിന്നീട് കോടതിയിൽ വെച്ച് മൊഴിമാറ്റുകയും കൂറുമാറുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായിട്ടാണ് സാഗർ വിൻസെന്റിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

എന്നാൽ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് സാഗർ ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി സാഗർ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടപടിക്കെതിരെ സാഗർ വിൻസെന്റ് നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.

eng­lish summary;The crime branch said that Kavya had inter­vened to seduce the witness

you may also like this video;

Exit mobile version