Site icon Janayugom Online

രാജസ്ഥാനില്‍ ഒന്‍പതുവയസുകാരന്‍റെ മരണം;ഗെലോട്ട് മന്ത്രിസഭ വന്‍ പ്രതിസന്ധിയില്‍

രാജസ്ഥാനിലെ ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ വന്‍ പ്രതിസന്ധിയില്‍. സംസ്ഥാനത്തുടനീളം സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്പാര്‍ട്ടിക്കുള്ളില്‍ നിന്നും ഗെലോട്ട് കടുത്ത സമ്മര്‍ദം നേരിടുന്നുണ്ട്. ഒന്‍പത് വയസ്സുകാരനെ അധ്യാപകന്‍ കുടിവെള്ളം നിറച്ച പാത്രം തൊട്ടതിന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ വിഷയമാണ് വലിയ വിവാദമായി മാറിയിരിക്കുന്നത്. പാര്‍ട്ടിയിലെ ഗെലോട്ട് വിരുദ്ധര്‍ ശക്തമായി തന്നെ രംഗത്തുവന്നിട്ടുണ്ട്.

ബരണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ പന്ത്രണ്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ദളിതുകള്‍ നേരിടുന്ന അതിക്രമത്തില്‍ ഇവര്‍ കടുത്ത രോഷം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു, നേരത്തെ എംഎല്‍എ പാനാ ചന്ദ് മേഘ്‌വാളും രാജി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ദളിത് സമൂഹത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. 

ഇത്തരം സംഭവങ്ങളെ ഗൗരവത്തോടെ കാണണം. ശക്തമായ നടപടിയെടുത്ത്, ദളിത് സമൂഹത്തിനൊപ്പമാണ് നമ്മളെ ബോധ്യപ്പെടുത്തണമെന്നും സച്ചിന്‍ പറഞ്ഞു.സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസരയും കുട്ടിയുടെ വീട്ടിലെത്തി. കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി ഫണ്ടില്‍ നിന്നാണ് ഈ തുക നല്‍കുക. വിചാരണ വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.ബരണ്‍ തദ്ദേശ സ്ഥാപനത്തില്‍ കടുത്ത രോഷമാണ് ഇപ്പോഴുള്ളത്. എംഎല്‍എ മേഘ്‌വാളിന് പിന്തുണ പ്രഖ്യാപിച്ചാണ് തങ്ങള്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് 29ാം വാര്‍ഡ് കൗണ്‍സിലര്‍ യോഗേന്ദ്ര മേത്ത പറഞ്ഞു

സംസ്ഥാന സര്‍ക്കാര്‍ ദളിതുകളെ സംരക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയമാണെന്ന് മേത്ത ആരോപിച്ചു. കോട്ടയിലെ ഇറ്റാവ തദ്ദേശ സ്ഥാനത്തിലെ കൗണ്‍സിലര്‍ സുരേഷ് മഹാവറും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. അതേസമയം ഇവരെ അനുനയിപ്പിക്കാന്‍ ഗെലോട്ട് എന്ത് നീക്കം നടത്തുമെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഈ കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ഗെലോട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം ഈ സ്വകാര്യ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ബിഡി കല്ല പറഞ്ഞു.

പോലീസിനെതിരെ വന്‍ രോഷമുണ്ടെന്ന് ദൊത്താസര പറയുന്നു. ഒരു കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ മേഘ്‌വാള്‍ വിഭാഗത്തില്‍ നിന്നുള്ള കുട്ടിയായത് കൊണ്ടാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് ഉറപ്പില്ലെന്ന് ബിജെപി എംഎല്‍എ ഗാര്‍ഗ് പറഞ്ഞു. നാട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ട്. പക്ഷേ അധ്യാപകന്റെ മര്‍ദനമേറ്റാണ് കുട്ടി മരിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും, ജാതി കൊലയാണോ എന്ന് അന്വേഷണത്തില്‍ കണ്ടെത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഭീം ആര്‍മി കുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Summary:
The death of a young boy in Rajasthan; the gov­ern­ment of Gehlot is in a big crisis

You may also like this video:

Exit mobile version